കൊളംബോ: ക്രൂഡോയിൽ ഇറക്കുമതിക്കായി ഇന്ത്യയോട് 500 മില്യൺ യു.എസ് ഡോളറിന്റെ വായ്പ വാങ്ങാനൊരുങ്ങി ശ്രീലങ്ക. വിദേശനാണ്യ ശേഖരത്തിൽ വൻ കുറവുണ്ടായതോടെയാണ് വായ്പ വാങ്ങാനുള്ള നീക്കം ശ്രീലങ്ക തുടങ്ങിയത്. നിലവിൽ ജനുവരി വരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് കൈവശമുള്ളതെന്ന് ശ്രീലങ്കയുടെ ഊർജ മന്ത്രി ഉദയ ഗാമൻപില വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്ത്യ-ശ്രീലങ്ക ഇക്കണോമിക് പാർട്ണർഷിപ്പിന്റെ ഭാഗമായി വായ്പ വാങ്ങാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ശ്രീലങ്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളുടെ ഊർജ സെക്രട്ടറിമാർ തമ്മിൽ വൈകാതെ കരാർ ഒപ്പിടും. ശ്രീലങ്കയിലെ പൊതുമേഖ എണ്ണ കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷന് രണ്ട് ബാങ്കുകളിൽ നിന്നായി 3.3 ബില്യൺ ഡോളർ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. സിലോൺ പെട്രോളിയം കോർപ്പറേഷനാണ് ലങ്കയിലേക്കുള്ള എണ്ണ ഇറക്കുമതി നടത്തുന്നത്.

കോവിഡിനെ തുടർന്ന് ടൂറിസം ഉൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള വരുമാനം നിലച്ചതോടെ വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവാണ് ശ്രീലങ്കയിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയും വലിയ രീതിയിൽ കുറഞ്ഞിരുന്നു.