കോഴിക്കോട്: എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ചു കാന്തപുരം എ.പി വിഭാഗത്തിന്റെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ. ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ മാറിയിരിക്കുകയാണെന്ന് എസ്.എസ്.എഫ് വിമർശിച്ചു. സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക- സദാചാര മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പരിപാടികളാണ് ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് പ്രസ്താവനയിലൂടെ പറഞ്ഞു.

നാളിതുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെയൊക്കെയും തിരസ്‌കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ അവിടെ അധാർമ്മികതകളെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാരരാഹിത്യവുമാണ് സംഭാവന ചെയ്തത്. അവയെ കേരളത്തിലെ കാമ്പസുകളിലേക്ക് കെട്ടിയിറക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് കുറ്റപ്പെടുത്തി.

'ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകൾ കാണുമ്പോൾ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. ക്യാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദർശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുള്ള നിസ്സഹായതയിൽ നിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം. കേരള വർമ്മ കോളേജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കൽ വിപ്ലവമായിരുന്നു.

ആശയങ്ങൾക്ക് മൂർച്ച കുറയുമ്പോൾ ആയുധങ്ങളെ ആശ്രയിച്ചിരുന്നവർ അശ്ലീലതയിൽ അഭയം തേടുന്ന അതിദാരുണ രംഗമാണ് ഇപ്പോൾ കാണുന്നത്,' എസ്.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു. ലൈംഗികതയും ലഹരിയും കുത്തിക്കയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന. സമൂഹത്തിന്റെ നന്മയും നിലനിൽപ്പും പരിഗണിക്കാത്ത ലിബറൽ വ്യക്തി വാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

എസ്.എസ്.എഫ് പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ:

കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് എം.എൻ. വിജയനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നിരോധിക്കാൻ മാത്രം എന്ത് രാഷ്ട്രീയമാണ് കേരളത്തിലെ കാമ്പസുകൾക്കകത്ത് ഉള്ളത് എന്നാണ്. വിപ്ലവത്തിന്റെ കുത്തകാവകാശം പേറുന്നവർക്ക് നേരെയുള്ള മുനയുള്ള ചോദ്യം കൂടിയാണ് വിജയൻ മാഷിന്റെ ഉത്തരം.

നിർമ്മാണാത്മകമായ ഒരു രാഷ്ട്രീയ ആശയത്തെയും സംഭാവന ചെയ്യാൻ സമീപകാലത്തൊന്നും കഴിയാതെ പോയ നിരാശക്ക് പരിഹാരമെന്നോണമാണ് സ്വതന്ത്ര ലൈംഗികതയെ മുന്നിൽ നിർത്തി മുഖ്യധാരയിൽ നിറഞ്ഞു നിൽക്കാൻ ഇവർ പെടാ പാട് പെടുന്നത്.

ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകൾ കാണുമ്പോൾ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. അക്കാദമികമായും മറ്റും വിദ്യാഭ്യാസ രംഗം നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാതെ ലൈംഗികതയിലേക്ക് കാമറ തിരിക്കുന്നവർ ധൈഷണിക വിദ്യാർത്ഥിത്വത്തിൽ നിന്ന് പൂവാല വിദ്യാർത്ഥിത്വത്തിലേക്ക് ചുരുങ്ങുകയാണ്.

കമ്പോള, മുതലാളിത്ത വിരുദ്ധ പക്ഷത്ത് നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താക്കൾ അവരുടെ അജണ്ടകളിൽ വീണുപോകുന്നുവെന്ന വൈരുധ്യം കൂടി നവ ലിബറൽ ആശയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ സംഭവിക്കുന്നുണ്ട്.

സമൂഹത്തിന്റെ നന്മയും നിലനിൽപ്പും പരിഗണിക്കാത്ത ലിബറൽ വ്യക്തി വാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എസ്.എഫ്.ഐ വ്യക്തമാക്കണം. ലൈംഗികതയും ലഹരിയും കുത്തിക്കയറ്റി യുവത്വത്തെ നശിപ്പിക്കുന്ന കുറ്റകരമായ സ്വാതന്ത്ര്യമാണ് ലിബറലിസത്തിന്റെ സംഭാവന.

മറ്റുള്ളവരുടെ ആശയങ്ങളുടെ മേൽ കുതിര കയറലും പൊതു സമൂഹം തിന്മയായി കാണുന്നതെല്ലാം നന്മയായി അവതരിപ്പിക്കലുമാണ് ലിബറലിസത്തിന്റെ ഐഡിയോളജി. മതത്തിൽ നിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവർ അമാനവികമായ ഈ ചിന്താധാരയെ പുൽകുന്നതിലെ ഗൂഢലക്ഷ്യം പൊതു സമൂഹം തിരിച്ചറിയണം.

മനുഷ്യനെ ലൈംഗികതയിലേക്ക് മാത്രം ചുരുക്കുകയും അവന്റെ ആത്മാവിന്റെ ദാഹത്തിന് ശമനം നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ലിബറൽ കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ദുർബലതയെ കൂടി വിവേകമുള്ളവർ മനസ്സിലാക്കണം.

കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. പള്ളിക്കൂടങ്ങളെ അസാംസ്‌കാരിക ഇടങ്ങളായി പരിവർത്തനം ചെയ്യാനുള്ള ലിബറൽ വർഗീയ കൂട്ടങ്ങളുടെ ചിന്താശൂന്യതക്ക് നിന്ന് തരില്ലെന്ന് ധാർമ്മികത പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഉറക്കെ പറയേണ്ട സവിശേഷ സന്ദർഭമാണിത്.