ചെന്നൈ : പത്താംക്ലാസ് പരീക്ഷ തമിഴ്‌നാട് സർക്കാർ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.

നേരത്തെ തമിഴ്‌നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മെയ് മൂന്നു മുതൽ 21 വരെ പരീക്ഷകൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികൾ മാറ്റി. മെയ് അഞ്ചു മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു.

ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കോവിഡ് പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ രോഗപ്രതിരോധത്തിന് കൂടുതൽ ഊന്നൽ കൊടുക്കുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മെയ് 31 മുതൽ നടത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് പരിഗണിക്കുന്നുണ്ട്.