തിരുവനന്തപുരം: കൊവിഡിന്റെ ഭീഷണികൾക്കിടയിലും സംസ്ഥാനത്ത് ഇന്ന് പത്താംക്‌ളാസ്, പ്‌ളസ് ടു പരീക്ഷകൾ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷമാണ് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിച്ചത്. രാവിലെ 9.40നാണ് പ്‌ളസ് ടു വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിച്ചത്. കുട്ടികളെ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി സാനിറ്റൈസർ നൽകിയ ശേഷമാണ് കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചത്.

ഏപ്രിൽ 12 വരെ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് 1.40 മുതൽ ആരംഭിക്കും. വെള്ളിയാഴ്ച 2.40നായിരിക്കും പരീക്ഷ തുടങ്ങുന്നത്. ഏപ്രിൽ 15 മുതൽ റംസാൻ നോമ്പ് പ്രമാണിച്ച് എസ്.എസ്.എൽ.സി പരീക്ഷ രാവിലെ 9.40 നായിരിക്കും തുടങ്ങുക.8,68,697 കുട്ടികളാണ് എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷകൾ ഇത്തവണ എഴുതുന്നത്. ഏപ്രിൽ 29നാണ് എസ്.എസ്.എൽ.സി അവസാന പരീക്ഷ.

കോവിഡ് പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങളോടെയാണ് ഈ വർഷവും പരീക്ഷ നടന്നത്. കുട്ടികൾ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, കുടിവെള്ളം സ്വന്തമായി കരുതണം, രോഗ ലക്ഷണമുള്ളവർ പ്രത്യേക മുറിയിലിരിക്കണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

2,15,660 ആൺകുട്ടികളും 2,06,566 പെൺകുട്ടികളും ഉൾപ്പടെ 4,22,226 കുട്ടികളാണ് പത്താംക്‌ളാസ് പരീക്ഷ എഴുതുന്നത്. 2947 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് ആരംഭിച്ച പ്‌ളസ് ടു പരീക്ഷ 26ന് സമാപിക്കും. വി.എച്ച്.എസ്.ഇ പരീക്ഷകൾ നാളെ തുടങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്നാണ് മാർച്ച് 17ന് നിശ്ചയിച്ച പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റിയത്.