കൊല്ലം: കൊറോണ എന്ന പേര് മലയാളികൾ പരിചയപ്പെടുന്നത് ഈ മഹാമാരി കാലത്താണ്. എന്നാൽ, കൊറോണയുടെ പേരിൽ ഒരു കത്തോലിക്കാ വിശുദ്ധ ഉണ്ടായിരുന്നു എന്നതാണ് കൗതുകം. കാലങ്ങൾക്ക് ശേഷം മലയാളികൾക്ക് ഇപ്പോൾ കൊറോണയെ സുപരിചിതമായപ്പോൾ അതേ പേരിലുള്ള കൊറോണയുടെ രൂപക്കൂട്ട് കൊല്ലത്താ സ്ഥാപിച്ചു.

ക്രിസ്തുവിനു വേണ്ടി രണ്ടാം നൂറ്റാണ്ടിൽ രക്തസാക്ഷിയാകേണ്ടി വന്നവരാണ് കൊറോണ. നാലാം നൂറ്റാണ്ടിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട കൊറോണയുടെ പ്രതിമയാണ് കൊല്ലം ബിഷപ്പ് ഹൗസിൽ സ്ഥാപിച്ചു. ഏഷ്യയിൽ ആദ്യമായാണ് വിശുദ്ധ കൊറോണയുടെ പ്രതിമ സ്ഥാപിക്കുന്നത്. റോമൻ സാമ്രാജ്യാധികാരികളാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട വിശുദ്ധ, വിശ്വാസികൾക്ക് രോഗസൗഖ്യത്തിനുള്ള മധ്യസ്ഥകൂടിയാണെന്ന് കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

ക്രിസ്തുവിന്റെ മരണശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തെ റോമൻ സാമ്രാജ്യം അംഗീകരിച്ചിരുന്നില്ല. ക്രിസ്തുമതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നവർ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഡമാസ്‌കസിലെ റോമൻ പടയാളിയായിരുന്ന വിക്ടർ ക്രിസ്താനിയാണെന്ന് തിരിച്ചറിഞ്ഞതോടെ ക്രൂരപീഡകൾക്ക് വിധേയനായി. കണ്ണ് കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിച്ച കൊറോണ, അവരും ക്രിസ്ത്യാനിയാണെന്ന് വിളിച്ചുപറഞ്ഞിനാണ് രക്തസാക്ഷിയായത്.

രണ്ടു പനകൾ വളച്ച് രണ്ടു കാലുകൾ അതിൽ കെട്ടിയിട്ട് നിവർത്തിവിടുകയും ശരീരം രണ്ടായി പിളർന്നു മരിക്കുകയുമായിരുന്നെന്ന് സഭാരേഖകളിൽ പറയുന്നു. കൊറോണയുടെ തിരുശേഷിപ്പ് ജർമനിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊല്ലത്തും പരിസരത്തും കൊറോണ എന്ന പേരിനൊപ്പം ബ്രാക്കറ്റിൽ സ്റ്റൊഫാന എന്നും കാണാം. എ.ഡി. 154 മുതൽ 170 വരെയായിരുന്നു കാലം. അവരുടെ ഓർമയ്ക്കായാണ് രൂപക്കൂട് സ്ഥാപിച്ചതെന്നും കൊറോണയുടെ ഇത്തരമൊരു പൂർണകായ പ്രതിമ ആദ്യമാണെന്നും ബിഷപ്പ് പറഞ്ഞു. ഇരുകൈകളിലും പനയേന്തി തലയിൽ കീരീടംചൂടി കാരുണ്യം ചൊരിയുന്ന ഭാവത്തോടെ നിലകൊള്ളുന്ന പ്രതിമ ബിഷപ്പ് ഹൗസിന്റെ മതിലിനോടുചേർന്നാണ് സ്ഥാപിച്ചിരിക്കുന്നത്.

സൂര്യഗ്രഹണവേളയിൽ സൂര്യനു ചുറ്റുമുള്ള പ്രഭാവലയത്തെയാണ് ലാറ്റിൻ ഭാഷയിൽ കൊറോണ എന്ന പദംകൊണ്ട് അർഥമാക്കുന്നത്. മുൻപേതന്നെ കൊല്ലത്തുകൊറോണ എന്ന പേര് പലർക്കുമുണ്ട്. അത് വിശുദ്ധയുടെ പേര് മാത്രമല്ല. ജപമാലയ്ക്കും കൊറോണ എന്ന പേരുണ്ട്. ചിലരൊക്കെ ആ അർഥത്തിലാണ് പേരിട്ടത്. വിശുദ്ധയുടെ പേരാണെന്നറിഞ്ഞ് പേരിട്ടവരുണ്ടെന്നും ബിഷപ്പ് പറഞ്ഞു.