മലപ്പുറം: വീടിന്റെ പൈപ്പിന് മുകളിലേക്ക് തേങ്ങ വീണതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. മദ്യലഹരിയിലായിരുന്ന നാണു പ്രവീണിന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തി. ഗുരുതര പരുക്കേറ്റയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അയൽവാസി അറസ്റ്റിൽ. പൊന്നാനി കുറ്റിക്കാട് കർമ്മ റോഡിന് സമീപം ബുധനാഴ്ച രാത്രിയിലാണ് സംഭവം. സംഭവത്തിൽ പൊന്നാനിയിലെ ടെക്സ്റ്റയിൽ ഉടമയായ മോടംപറമ്പിൽ നാണു (53) ആണ് അറസ്റ്റിലായത്.

കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ അയൽവാസി ഊശാരിപ്പറമ്പിൽ പ്രവീണിനെ ഗുരുതര പരിക്കോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാണുവിന്റെ വീട്ടു തൊടിയിലെ പൈപ്പിന് മുകളിലേക്ക് അയൽവാസിയുടെ തേങ്ങ വീണതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. നാണുവും അയൽവാസിയും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ ഇവിടെയെത്തിയതായിരുന്നു മറ്റൊരയൽവാസിയായ പ്രവീൺ. പ്രവീൺ പ്രശ്നത്തിലിടപ്പെട്ടതോടെ മദ്യലഹരിയിലായിരുന്ന നാണു പ്രവീണിന്റെ വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഉടൻ തന്നെ പ്രവീണിനെ പൊന്നാനി താലൂക്കാശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് വെച്ചു തന്നെ നാണുവിനെ പൊന്നാനി സിഐ.മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴി പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.