അടൂർ: ചായക്കട ഉടമയായ സ്ത്രീയെ ടാപ്പിങ്ങ് തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതിൽ വീട്ടിൽ ഷീബക്കാണ് (41) പരിക്കേറ്റത്.

ചൊവ്വാഴ്ച പുലർച്ച 4.30-ന് ഷീബ നടത്തി വന്നിരുന്ന ചായക്കടയിൽ ചായ കുടിക്കാൻ എന്നുപറഞ്ഞ് എത്തിയതായിരുന്നു ടാപ്പിങ്ങ് തൊഴിലാളി. തുടർന്ന് തൊഴിലാളി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ വയറിലും തുടയിലും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.