ചെന്നൈ: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയ ആളുകൾ അടുത്ത ദിവസങ്ങളിൽ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് തമിഴ്‌നാട്ടിൽ പെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളും റസിഡെൻഷ്യൽ ഏരിയകളും ഇതിനോടകം തന്നെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.

2015ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് തമിഴ്‌നാട്ടിൽ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടി. നഗർ, വ്യാസർപടി, അഡയാർ, മൈലാപൂർ, വേലാച്ചേരി, റോയപ്പേട്ട തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയമാണ് വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്.

ഇതിനോടകം തന്നെ പുഴൽ റിസർവോയറും ചെമ്പാരമ്പക്കം റിസർവോയറും സർക്കാർ തുറന്നിട്ടുണ്ട്. കനാലിന്റെ തീരത്തുള്ളവരും, മറ്റ് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നുണ്ടന്നും, അതിന്റെ സ്വാധീനത്തിൽ, നവംബർ 9ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നു.