ന്യൂഡൽഹി: വന്യ മൃഗങ്ങളുടെ ആക്രമണം ബാധിക്കപ്പെടുന്നവർക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.

നിലവിലെ നിയമപ്രകാരം വന്യ മൃഗങ്ങളുടെ അക്രമണത്താൽ ജീവൻ നഷ്ടമാവുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, വനാതിർത്തിക്ക് പുറത്ത് പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും, അക്രമണങ്ങളിൽ പരിക്ക് പറ്റുന്നവർക്ക് ഒരു ലക്ഷം രൂപയും, വിളകളുടെ നാശനഷ്ടങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

എം കെ രാഘവൻ എം പി പാർലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018-21 കാലയളവിൽ വന്യമൃഗങ്ങളുടെ അക്രമണത്താൽ വിളകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും, ജീവൻ നഷ്ടമായവർക്കും, പരിക്ക് പറ്റിയവർക്കും നഷ്ടപരിഹാരമായി കേരളത്തിൽ ആകെ 30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ഇക്കാലയളവിൽ ലഭ്യമായ 39342 അപേക്ഷകളിൽ 22833 അപേക്ഷകൾ തീർപ്പുകൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിട്ടുള്ളത്. ഇതിൽ വിളകളുടെ നാശനഷ്ടത്തിന് നഷ്ടപരിഹാരമായി മാത്രം 14.68 കോടി രൂപ കേരളത്തിലാകെ വിതരണം ചെയ്തിട്ടുണ്ടെന്നും എംപിക്ക് മന്ത്രാലയം മറുപടി നൽകി.