തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. കേന്ദ്ര അന്വേഷണ ഏജൻസികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകൾക്ക് തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകിയതിന് ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനതയെ ഒപ്പം ചേർത്ത് നാട്ടിൽ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സർക്കാരിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിത്.

ഒരു വശത്ത് ബിജെപിയുമായി രഹസ്യധാരണയും മറുവശത്ത് വെൽഫെയർ പാർട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ പലയിടങ്ങളിലും ബിജെപിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ, ഇതൊന്നുകൊണ്ടും എൽഡിഎഫിന്റെ ചരിത്ര വിജയത്തെ തടയാൻ കഴിഞ്ഞിട്ടില്ല.

ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോൺഗ്രസ് കേരളത്തെ വർഗീയമായി ധ്രുവീകരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാൽ, എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരള ജനത നിലയുറപ്പിച്ചത്.

ഏതറ്റം വരെയും പോകാൻ മടി കാണിക്കാത്ത അപവാദ പ്രചാരവേല നടത്താനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചത്. എന്നാൽ, അവർ വിളിച്ചു പറയുന്ന നുണകൾ വിശ്വസിക്കുന്നവരല്ല മലയാളികളെന്ന് ഈ തെരഞ്ഞെടുപ്പ് ഒരിക്കൽ കൂടി തെളിയിച്ചു. സ്വയം അപഹാസ്യമാകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ഇതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തിയാൽ മാധ്യമ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് സഹായകരമായിരിക്കും.

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ തകർക്കുന്നതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിച്ചത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സും അതിന്റെ ഭാഗമായി. ഈ കേരള വിരുദ്ധ മുന്നണിയെ ജനങ്ങൾ തള്ളിക്കളഞ്ഞു.

ഈ വൻവിജയത്തിലും അപൂർവ്വം ചിലയിടങ്ങളിൽ പ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പോയത് പാർട്ടിയും മുന്നണിയും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങൾ നൽകിയ അംഗീകാരം, വികസന പ്രവർത്തനങ്ങൾ അഭിമാനത്തോടെ മുന്നാട്ടു കൊണ്ടുപോകാൻ ഊർജ്ജം പകരുന്നതാണ്.

ഈ ഉജ്ജ്വല വിജയം നൽകിയ ജനങ്ങളെ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിവാദ്യം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു .