തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്റ്റീഫൻ ദേവസി സിബിഐയ്ക്കു മുന്നിൽ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നു കാട്ടി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. അപകടത്തിൽ പെട്ട് ആശുപത്രിയിൽ കഴിയവേ സ്റ്റീഫൻ ദേവസി ബാലഭാസ്‌കറിനെ സന്ദർശിച്ചിരുന്നു. ബാലഭാസ്‌കറിനെ സ്വർണക്കടത്തു സംഘം കൊലപ്പെടുത്തിയെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മുൻ മാനേജർ ഉൾപ്പെടെയുള്ളവരെ സ്വർണക്കടത്തു കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.

ആശുപത്രി ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ ബാലുവിനെ കണ്ടിരുന്നു. ബാലു മരിച്ച ദിവസം രാവിലെയാണ് ഐസിയുവിൽ കയറി സ്റ്റീഫൻ ദേവസ്യ കണ്ടത്. എന്താണ് സ്റ്റീഫൻ ദേവസ്യ ബാലുവിനോട് പറഞ്ഞത് എന്ന് അറിയില്ല. എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല-ബാലുവിന്റെ പിതാവ് സി.കെ.ഉണ്ണി നേരത്തെ പറഞ്ഞിരുന്നു. സ്റ്റീഫൻ ദേവസ്യ ബാലുവിനെ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിലായിരുന്നു ബാലു. ബാലുവിന് സംസാരിക്കാൻ കഴിയുമായിരുന്നില്ല. നട്ടെല്ലിനു ഏറ്റ ഗുരുതര പരുക്ക് കാരണം അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബാലു. പക്ഷെ ശബ്ദം ഇല്ലാതെ തന്നെ സംസാരിക്കാൻ ബാലു ശ്രമിച്ചിരുന്നു. അങ്ങനെ സംസാരിക്കുകയും ചെയ്യുമായിരുന്നു. ബാലുവും സ്റ്റീഫനും ഒരുമിച്ച് പ്രോഗ്രാമുകൾ ചെയ്യുന്നവരാണ്. ബാലുവിന്റെ മരണത്തെക്കുറിച്ച് ഞങ്ങൾ സിബിഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. ബാലുവിന്റെ മരണത്തിൽ ഒരു പാട് ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുന്നു എന്നാണ് സിബിഐക്ക് മൊഴി നൽകിയത്-ഉണ്ണി പറഞ്ഞു.

അപകടം സംബന്ധിച്ച് അന്വേഷണം പൂർത്തീകരിച്ചാൽ അടുത്ത ഘട്ടത്തിൽ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിലേക്ക് സിബിഐ കടക്കും. സ്റ്റീഫൻ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഒന്നിച്ച് സംഗീത നിശകളും ഇരുവരും സംഘടിപ്പിച്ചിട്ടുണ്ട്. ബാലഭാസ്‌കർ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചതിൽ ഒരാളാണ് സുഹൃത്ത് കൂടിയായ സംഗീതജ്ഞൻ സ്റ്റീഫൻ. ഒളിക്കാൻ ഒന്നും ഇല്ലെങ്കിൽ സ്റ്റീഫൻ ദേവസി സ്വയം നുണ പരിശോധനക്ക് തയാറാകണം എന്ന് കലാഭവൻ സോബി ജോർജ് ആവശ്യപ്പെട്ടിരുന്നു