പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടിക്ക് ഓപ്പറേഷൻ വൈകിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കൈവിരലുകൾ കതകിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ മൂന്നു വയസുകാരിക്ക് ഓപ്പറേഷൻ നടത്താൻ 36 മണിക്കൂർ വൈകിയ സംഭവം വിവാദമായിരുന്നു. ഓപ്പറേഷന് മുൻപ് കുട്ടിക്ക് ഭക്ഷണം നൽകരുതെന്ന് ഡോക്ടർമ്മാർ നിർദ്ദേശിച്ചതിനാൽ മുറിവിന്റെ വേദനക്കൊപ്പം കുട്ടിക്ക് പട്ടിണി കിടക്കേണ്ടി വന്നതും രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

അപകടത്തിൽ പെടുന്നവർക്കും ഹൃദയാഘാതം സംഭവിച്ച് എത്തുന്നവർക്കും ഉൾപ്പടെ ഒരു തടസവുമില്ലാതെ ഓപ്പറേഷൻ തീയെറ്ററിലെത്തുന്നതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്ക് വരുന്ന ഒരാൾക്ക് എത്രയും പെട്ടന്ന് ചികിത്സ ലഭിക്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സാമുഹ്യ മാധ്യമങ്ങളിലൂടെ ഈ സംഭവം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ബന്ധപ്പെട്ടവരോട് വിശദീകരണം ചോദിക്കുകയും ചെയ്തതായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇനി ഇത്തരത്തിൽ ഒരു സംഭവവും ഉണ്ടാകാത്ത തരത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ്ജ് പറഞ്ഞു.