കണ്ണൂർ: എസ്. എസ്.എൽ.സി പരീക്ഷയിലൂടെ സംസ്ഥാനത്തെ തന്നെ മിടുമിടുക്കന്മാരുടെ നാടായി മാറിയിരിക്കുകയാണ് കണ്ണൂർ. സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂരിലെ കുട്ടികൾ ഫിനിഷ് ചെയ്തത് കോവിഡ് വെല്ലുവിളികൾ തരണം ചെയ്ത് ചിട്ടയായ പരിശീലനവും കഠിനപ്രയത്നവും കൊണ്ടാണ്. അധ്യയനദിവസങ്ങൾ കോവിഡ് ഏറെ തട്ടിയെടുത്തിട്ടും തരിമ്പുപോലും പതറാതെ പഠനത്തിൽ മുന്നേറുകയായിരുന്നു കണ്ണൂരിലെ കുട്ടികൾ.

99.76 ശതമാനമെന്ന മികച്ച വിജയം നേടി സംസ്ഥാനത്ത് കണ്ണൂർ ഒന്നാമതെത്തിയപ്പോൾ നവമുകുളങ്ങളായ വിദ്യാർത്ഥികളുടെ നേട്ടത്തിൽ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് നാട്. 109 ഗവൺമെന്റ്‌റ് സ്‌കൂളുകളിൽ നിന്നടക്കം 35899 കുട്ടികളാണ് ഇക്കുറി ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത്. 17,357 വിദ്യാർത്ഥിനികളും 18 542 വിദ്യാർത്ഥികളും പരീക്ഷയെഴുതി.

വലിയ കൂട്ടായ്മയുടെ പരിശ്രമത്തിന്റെ വിജയമാണ് ഇതെന്ന് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ പറഞ്ഞു. ചിട്ടയായ പഠന പദ്ധതികൾക്കൊപ്പം ആത്മവിശ്വാസം കൂടിയായപ്പോൾ വിജയത്തിന് തങ്കത്തിളക്കം നേടാനായി. അരികിലുണ്ട് ആശങ്ക വേണ്ടയെന്ന ക്യാംപയിൻ അടക്കം ജില്ലാ പഞ്ചായത്ത് ഇക്കുറി നടപ്പിലാക്കിയിരുന്നു. ഡയറ്റ് സഹായത്തോടെ ചോദ്യങ്ങളുടെ മോഡൽ നൽകി പഠിപ്പിച്ചു. മുകുളം പദ്ധതിയും പിന്തുടർന്നു. ഇതുരണ്ടും വിജയ വീഥിയിൽ ഒന്നാമത് എത്തിച്ചതായി ദിവ്യ പറഞ്ഞു.