ന്യൂഡൽഹി: കോവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആർ. കോവാക്സിനും കോവിഷീൽഡും കൂട്ടി കലർത്തുമ്പോൾ ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

അഡിനോവൈറസ് വെക്ടർ വാക്സിന്റെയും ഹോൾ വിറിയൺ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നൽകുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും പഠനത്തിൽ പറയുന്നു. ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകൾ നൽകുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടർന്നത്. എന്നാൽ വാക്സിൻ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേർക്ക് അബദ്ധത്തിൽ രണ്ടു വാക്സിനുകളുടെയും ഡോസുകൾ നൽകി. അതായത് ആദ്യ ഡോസ് കോവിഷീൽഡ് കുത്തിവെച്ചവർക്ക് രണ്ടാമത്തെ തവണ കോവാക്സിനാണ് നൽകിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്.

ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരേ രണ്ടു വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ലഭിച്ചവർക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചില വാക്സിനുകൾ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. തന്നെയുമല്ല വാക്സിൻ സംബന്ധിച്ച് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കുമെന്നും പഠനത്തിൽ പറയുന്നു.

അഡിനോവൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും ഇനാക്ടിവേറ്റഡ് വൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്സിനും കൂട്ടികലർത്തുന്നത് സുരക്ഷിതത്വം മാത്രമല്ല, കൂടുതൽ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഡ്രഗ്സ് കൺട്രോളറിന്റെ വിദഗ്ധ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. രണ്ട് ഡോസുകൾ വ്യത്യസ്തമായി നൽകി പരീക്ഷണം നടത്താനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. വെല്ലൂർ മെഡിക്കൽ കോളജിലാണ് ഗവേഷണം നടത്തിയത്.

അതേസമയം സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശം നൽകുന്നത് വരെ സ്വയമേവ രണ്ടുവാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കരുതെന്നും നിർദ്ദേശമുണ്ട്.