കണ്ണൂർ: ചലച്ചിത്ര നടൻ ജോജു ജോർജുമായി കോൺഗ്രസ് നേതാക്കൾ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോജുവിന്റെ ചില സുഹൃത്തുക്കളാണ് കോൺഗ്രസ് നേതാക്കളെ സമീപിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രശ്‌നമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇതോടെ ജോജു ജോർജുമായുള്ള ഒത്തുതീർപ്പിനുള്ള സാധ്യതകൾ അടഞ്ഞുവെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്.

സിപിഎം നടത്തുന്ന സമരത്തിലേക്കാണ് ജോജു വണ്ടിയോടിച്ചു കയറ്റിയതെങ്കിൽ പിറ്റെ ദിവസം അനുശോചനയോഗം ചേരേണ്ടിവരുമായിരുന്നു. ജോജുവിനോട് കോൺഗ്രസ് നേതാക്കൾ ആരും മാപ്പുപറഞ്ഞിട്ടില്ല. ജോജുവിന്റെ കേസ് നേരിടാൻ കോൺഗ്രസ് തയ്യാറാണ്. നൂറ് കേസുകൾ ഉള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. അതിലൊന്നു കൂടി വർധിച്ചുവെന്നെ കരുതുന്നുള്ളു. സിനിമാമേഖലയിലുള്ളവർ എല്ലാവരും കോൺഗ്രസുമായി നല്ല ബന്ധത്തിലാണ് താൻ അവരോട് സംസാരിക്കാറുണ്ടന്നും സുധാകരൻ പറഞ്ഞു. ജോജു ജോർജിനോട് സുധാകരനും വിഡി സതീശനും മാപ്പു പറഞ്ഞുവെന്ന വാർത്തകളോടാണ് ഇങ്ങനെ സുധാകരൻ പ്രതികരിച്ചത്.

സിപിഎമ്മിനേയും കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുധാകരൻ കടന്നാക്രമിച്ചു. കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊലയാളികളാണെന്നും സിബിഐ ഉറപ്പിച്ചു ദിവസം തന്നെ അവർക്ക് സ്വീകരണം നൽകിയ പാർട്ടിയാണ് സി.പി എമ്മെന്ന് കെ പി.സി.സി അധ്യക്ഷൻ സുധാകരൻ പറഞ്ഞു. പെട്രോൾ വില കുറയ്ക്കാത്ത കേരളത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഫസൽ മരിച്ചിട്ടില്ലേയെന്നു സിപിഎം വ്യക്തമാക്കണം. രണ്ടു റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിൽ സിപിഎം നേതാക്കളാണ് പ്രതികളെന്നു പറഞ്ഞിട്ടുണ്ട്. ഫസലിന്റെ സഹോദരനെ കൊണ്ടു തങ്ങളല്ല കൊന്നതെന്നു സിപിഎം നേതാക്കൾ പേടിപ്പിച്ചിട്ടു പറയിപ്പിക്കുന്നതാണ്. കൊലയാളികൾക്കു സ്വീകരണം കൊടുക്കുന്നവരാണ് സിപിഎം. കുപ്പി സുബീഷിനെ കൊണ്ട് കൊന്നത് ആർ എസ്.എസ് പ്രവർത്തകരാണെന്നു പറയിപ്പിച്ച പൊലിസുകാർക്കെതിരെ നടപടി സ്വീകരിക്കണം.

എല്ലാ കേസുകളിലും സിബിഐ വരട്ടെയെന്നു പറയുന്ന സിപിഎം ഫസൽ വധ കേസിൽ സിബിഐ അമ്പേഷണ റിപ്പോർട്ടിനെ ഭയക്കുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്നും പാർട്ടി അഭിപ്രായം അതല്ലെന്നും സുധാകരൻ പറഞ്ഞു.

ഇന്ധന വിലയിലെ എക്‌സൈസ് തീരുവ സംസ്ഥാന സർക്കാർ കുറക്കാത്തതിൽ പ്രതിഷേധിച്ച് എട്ടിന് രാവിലെ 11 മണി മുതൽ കാൽ മണിക്കൂർ സെക്രട്ടറിയേറ്റിന് മുൻപിലും ജില്ലാ കേന്ദ്രങ്ങളിലും ചക്ര സ്തംഭന സമരം നടത്തുമെന്നും തികച്ചും സമാധാനപരമായി സമരം നടത്താൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.