മലപ്പുറം: മുന്നിയൂരിൽ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. ആലിൻചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തിൽ കാമുകനായ അഷ്‌ക്കറലിക്കു പങ്കുണ്ടെന്നാണ് യുവതിയുടെ മാതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതി അഷ്‌ക്കറലിയെ കോടതി റിമാൻഡ് ചെയ്തു.

ആറു വർഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂർ സ്വദേശി അഷ്‌ക്കറലിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള ബന്ധത്തിൽനിന്ന് അഷ്‌ക്കറലി പിന്മാറി. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

കഴിഞ്ഞയാഴ്ച അഷ്‌ക്കർ മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുപത്തിയൊന്നുകാരിയായ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് ലഹരിമരുന്ന് നൽകിയിരുന്നതായും ബന്ധത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതിപ്പെടുന്നു.

ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തി അറസ്റ്റുചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു തിരൂരങ്ങാടി പൊലീസ് അറിയിച്ചു.