കൊച്ചി: മലയാളം വാർത്താ ചാനൽ രംഗത്ത് വിവാദങ്ങൾ ഒഴിയാതെ ശ്രീകണ്ഠൻ നായർ നേതൃത്വം നൽതുന്ന 24 ന്യൂസ് ചാനൽ. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് വിവാദ നായകനായി ദീപക് ധർമ്മടത്തിന് സസ്‌പെൻഷൻ നൽകിയതിന് പിന്നാലെ മോൻസനുമായുള്ള ബന്ധത്തിന്റെ പേരിൽ സഹിൻ ആന്റണിയെ ചാനൽ പുറത്താക്കുകയും ചെയ്തിരുന്നു. ഇത്തരം വിവാദങ്ങൾക്ക് നടുവിൽ നിൽക്കുന്ന ചാനലിനും ചാനൽ മേധാവിക്കും എതിരെ ഗുരുതര ആരോപണവുമായി 24 ന്യൂസ് ചാനൽ സീനിയർ ന്യൂസ് എഡിറ്റർ സി.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ 24 ന്യൂസ ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് സിജി രംഗത്തുവന്നത്. ഈ സംഭവം വിവാദമായി കത്തിപ്പടരവേ 24 ന്യൂസ് സ്റ്റുഡിയോ ഫ്‌ളോറും അവതാരകരും അടക്കം പൊലീസ് എഫ്‌ഐആറിൽ കയറി! ശ്രീകണ്ഠൻ നായർക്കെതിരെ ആരോപണം ഉന്നയിച്ച സിജിക്കെതിരായ പരാതിയിൽ തൃക്കാക്കര പൊലീസ് എഫ്‌ഐആർ ഇട്ടു. ഭർത്താവായ സി ഉണ്ണികൃഷ്ണനെ കാണാൻ 24 ചാനൽ സ്റ്റുഡിയോയിൽ എത്തിയ സിജി ശ്രീകണ്ഠൻ നായരെ അസഭ്യം വിളിച്ചെന്നും കരണത്തു പൊട്ടിക്കുമെന്നും പറഞ്ഞ് സ്റ്റുഡിയോയിൽ ആക്രമണം നടത്തിയെന്നുമുള്ള പരാതിയിലാണ് പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്.

24 ന്യൂസ് ചാനലിനെ പ്രധാന അവതാരകയായ സുജയ പാർവ്വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ കൊച്ചിയിലെ ഓഫിസിൽ സിജി അതിക്രമിച്ചു കയറിയെന്നും സെക്യൂറിട്ടി ജീവനക്കാരനെ മർദ്ദിച്ചുവെന്നുമാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. പൊലീസ് എഫ്‌ഐആർ പ്രകാരം ഒക്ടോബർ 9ന് നടന്നെന്ന് പറയുന്ന സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഒക്ടോബർ 19നാണ്.

കുടുംബ പ്രശ്‌നങ്ങൾക്കിടെ കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഭർത്താവിനെ ഓഫിസിൽ കാണാൻ പോയ സംഭവാണ് ശ്രീകണ്ഠൻ നയർ പകപോക്കാൻ ഉപയോഗിക്കുന്നത് എന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. താൻ സന്ദർശിച്ച സമയത്ത് ഓഫിസിൽ പോയിരുന്നു എന്നു പറയുന്ന സിജി എന്നാൽ മറ്റു സംഭവങ്ങൾ നിഷേധിക്കുകയാണ്. തൃക്കാക്കര പൊലീസ് ഇട്ട എഫ്‌ഐആർ പ്രകാരം സംഭവം നടക്കുന്നത് ഒമ്പതാം തീയ്യതിയാണ്. സിജി സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്നാണ് പരാതി. എന്നാൽ, ആക്രമണം പോലെ ഗൗരവമുള്ള സംഭവം ആയിട്ടും എന്തുകൊണ്ടാണ് പൊലീസിൽ റിപ്പോർട്ടു ചെയ്യാൻ പത്ത് ദിവസം വൈകിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

സംഭവ ദിവസം വൈകുന്നേരം ഏഴു മണിയോടെ സിജി പി ചന്ദ്രൻ തൃക്കാക്കര വള്ളത്തോൾ പടിയിലെ 24 സ്റ്റുഡിയോയിൽ അതിക്രമിച്ചു കയറിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകണ്ഠൻ നായരെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചെന്നും സ്റ്റുഡിയോയിൽ നിന്നും ഇറങ്ങാൻ പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സുജയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ചാനൽ സ്റ്റുഡിയോയിൽ നാശനഷ്ടങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് സിജി എത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സിജി ശ്രീകണ്ഠൻ നായർക്കെതിരെ എസ് വി പ്രദീപിന്റെ മരണത്തിൽ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്. ഇത് പകപോക്കാൻ കള്ളക്കേസ് ഉണ്ടാക്കുകയാണ് എന്ന ആക്ഷേപത്തിനും ഇടയാക്കിയിട്ടുണ്ട്. സിജിയും ഭർത്താവ് സി ഉണ്ണികൃഷ്ണനും തമ്മിൽ കുടുംബ പ്രശ്‌നങ്ങൽ നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 13നു അരൂരിലെ വീട്ടിൽ വെച്ച് സിജിയെ ഉണ്ണിക്കൃഷ്ണനും അമ്മയും സഹോദരിയും ചേർന്നു മർദ്ദിച്ചെന്ന പരാതി അരൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ സിജി പരാതി നൽകി ഒരു മാസം കഴിഞ്ഞ് ഒക്ടോബർ 14നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന ആക്ഷേപവും നിലനിൽക്കുന്നു.

പതിനേഴു വർഷമായി മാധ്യമ പ്രവർത്തകയാണു സിജി. ഏഷ്യാനെറ്റ്, കൈരളി, ജീവൻ ടിവി, ദൂരദർശൻ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനലിൽ അഞ്ചു വർഷത്തോളം സുപ്രഭാതം പരിപാടിയുടെ അവതാരകയായിരുന്നു. അക്കാലത്താണ് സി ഉണ്ണിക്കൃഷ്ണനുമായി അടുപ്പത്തിലായ വിവാഹം കഴിക്കുന്നത്. അതേസമയം കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന നിലപാടിലാണ് സിജി.