മുംബൈ: മലയാളി നടിയും ബ്യൂട്ടീഷനുമായ ലീന മരിയ പോളിന്റെ ഭർത്താവ് സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടികളുടെ പ്രിയങ്കരനായി മാറിയത് സമ്മാനങ്ങൾ വാരി എറിഞ്ഞ്. തട്ടിപ്പിലൂടെ കിട്ടുന്ന പണത്തിൽ ഏറെയും ബോളിവുഡ് സുന്ദരികൾക്കായി സുകേഷ് വാരി എറിഞ്ഞു. ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസിൽ നടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. ഇതിന് ശേഷം ഞെട്ടിപ്പിക്കുന്ന വിരവരങ്ങൾ ആണ് പുറത്തു വന്നത്.

ദുബായിൽ ഒരു ഷോയിൽ പങ്കെടുക്കാൻ പോകാനിരുന്ന നടിയെ ചോദ്യം ചെയ്യലിനായി ഡൽഹിയിൽ കൊണ്ടുവരുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. തിഹാർ ജയിലിൽ കഴിയവേ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. കേസിൽ നടിയും സുകേഷും ആയുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ജാക്വിലിനെ കൂടാതെ നടി നോറ ഫത്തേഹിയുടെയും പേര് കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇവരെ ഇതിനകം ചോദ്യം ചെയ്തിരുന്നു.

200 കോടി രൂപ തട്ടിയെടുക്കൽ കേസിൽ സുകേഷ് ചന്ദ്രശേഖർക്കും മറ്റുള്ളവർക്കും എതിരെ ഡൽഹി കോടതിയിലാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. 52 ലക്ഷം രൂപ വിലയുള്ള കുതിര, ഒൻപതു ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച തുടങ്ങി പത്തുകോടി രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയിട്ടുണ്ടെന്ന് ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നതായി ഉന്നതവൃത്തങ്ങള ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. സുകേഷ് നടി ജാക്വിലിൻ ഫെർണാണ്ടസിന് കോടികളുടെ സമ്മാനങ്ങൾ നൽകിയപ്പോൾ നോറ ഫതേഹിക്ക് കാർ നൽകി. രണ്ടു നടികളെയും ഇഡി ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ ഉണ്ടായത്. നേരത്തെ ചോദ്യം ചെയ്യലിൽ സുകേഷും ഇക്കാര്യം പറഞ്ഞിരുന്നു.

ചന്ദ്രശേഖർ നടി ജാക്വിലിനെ ചുംബിക്കുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഈ വർഷം ഒക്ടോബറിൽ ഇഡി ജാക്വിലിനെയും നോറയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ജാക്വിലിൻ പല തവണ സമൻസ് കിട്ടിയിട്ടും ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ചിത്രം പുറത്തായതോടെ ഇഡി പിടിമുറുക്കുകയായിരുന്നു. മിറൽ സെൽഫിയാണ് പുറത്തായത്. ഇത്തരം ചുംബനങ്ങൾക്കുള്ള വിലയാണ് കുതിരയും പേർഷ്യൻ പൂച്ചയുമെന്നാണ് വിലയിരുത്തൽ.

ജയിലിലെ നിരവധി ഉദ്യോഗസ്ഥർക്ക് താൻ കോടികളുടെ കൈക്കൂലി നൽകിയതായും സുകേഷ് വെളിപ്പെടുത്തിയിരുന്നു. താൻ ജയിലിലിരുന്ന 200 കോടിയുടെ പിടിച്ചുപറി റാക്കറ്റ് നടത്തിയിരുന്നതായും സുകേഷ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഒരു ബാങ്ക് മാനേജർ, ഹവാല ഓപ്പറേറ്റർ എന്നിവരെല്ലാം സുകേഷ് ചന്ദ്രശേഖറിന്റെ റാക്കറ്റിന്റെ ഭാഗമായിരുന്നു. സുകേഷ് ചന്ദ്രശേഖർ ഒരു മികച്ച മൊബൈൽ ആപ് ഉപയോഗിച്ച് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയിലിലിരുന്ന് പണം പിടുങ്ങിയിരുന്നത്.