തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് എതിരായ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന നാളുകളായുള്ള എൻ എസ് എസിന്റെ ആവശ്യത്തിനാണ് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയത്. ഇതോടെ എൻഎസ്എസുമായുള്ള ഏറ്റുമുട്ടൽ പാത ഒഴിവാക്കുകയാണ് സർക്കാർ. തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ എല്ലാ വിഭാഗത്തെയും ഒപ്പംനിർത്തുക എന്ന തന്ത്രമാണ് സർക്കാർ പയറ്റുന്നത്. ഇതിന്റെ ഭാഗമായി കൂടിയുള്ള രാഷ്ട്രീയ തീരുമാനമാണ് കേസുകൾ പിൻവലിക്കൽ.

ഇതിനെ എൻ എസ് എസും സുകുമാരൻ നായരും സന്തുഷ്ടരാണ്. അതേസമയം, സർക്കാരിന്റേത് ആത്മാർത്ഥമായ നടപടിയാണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത്. ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. അതേസമയം പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ.

പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും.നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾക്കെതിരെ കേസെടുത്തതുകാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുകൾ പിൻവലിക്കണമെന്നാവശ്യം എൻ എസ് എസ് ആദ്യം മുന്നോട്ടുവച്ചത്. വളരെ ഗൗരവമേറിയ മറ്റു പല കേസുകളും പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

അതേസമയം കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്നത് പരിഗണിച്ചാണ് നിർണായക തീരുമാനം സർക്കാർ സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.