ആലുവ: ലോട്ടറി ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിലൂടെ ആലുവ സ്വദേശിയെ ഭാഗ്യം തേടിയെത്തിയതും ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും ആ ടിക്കറ്റിന്റെ വിലയായ ഇറുനൂറ് രൂപ മാത്രം വാങ്ങി സമ്മാന ടിക്കറ്റ് കൈമാറിയതും ഏറെ വിസ്മയത്തോടെയാണ് കേരളം കേട്ടുനിന്നത്.

തന്റെ നന്മയെ പറ്റി ചുറ്റുമുള്ളവർ പറയുമ്പോഴും ഇതൊക്കെ വെറുതേ എന്ന മട്ടിലാണ് സ്മിജ കെ. മോഹൻ എന്ന എറണാകുളം പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന ഈ ലോട്ടറി വിൽപനക്കാരിക്ക്. ഇതിന് മുമ്പും ടിക്കറ്റ് കയ്യൈലിരുന്ന് അടിക്കാനുള്ള ശ്രമമൊന്നും താൻ നടത്തിയിട്ടില്ല. 2011 - 12 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ലോട്ടറി കച്ചവടം. ഇത്രയും നാളും കച്ചവടം ചെയ്തിട്ട് ഒരു അഞ്ചോ ആറോ ടിക്കറ്റ് മാത്രമാണ് ഞങ്ങൾ മാറ്റി വച്ചിട്ടുള്ളതെന്ന് നിഷ്‌കളങ്കമായി അവർ തുറന്നു പറയുന്നു.

'പിന്നെ കൈയിൽ ടിക്കറ്റ് ഇരുന്നാൽ ഞാൻ ആർക്കെങ്കിലും കൊടുക്കും. ഞങ്ങളുടെ ഈ ലോട്ടറി കച്ചവടത്തിന്റെ പ്രത്യേകതയും അത് തന്നെയാണ്. കച്ചവടക്കാർ ഒരു ടിക്കറ്റ് എങ്കിലും എടുത്ത് വച്ചാൽ അയാള് നശിച്ചു എന്നതാണ്. ഇത് നേരുള്ള കച്ചവടമാണ്. കാരണം ഇത് നല്ല നമ്പറാണ്, ഇത് നല്ല നമ്പറാണ് എന്ന് കരുതി എടുത്ത് വയ്ക്കുമ്പോൾ നമ്മുടെ ലാഭം പോകും പിന്നെ ആ ടിക്കറ്റ് എടുത്ത് വയ്ക്കുന്നതിനുള്ള രൂപയും പോകും. അപ്പോൾ അതിലും നല്ലത് വിൽക്കുന്നതാണ്' സ്മിജ പറയുന്നു.

'ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോൾ വീട്ടു ചെലവ് നടത്താൻ വേണ്ടിയിട്ടാണ് ഞങ്ങൾ ഈ കച്ചവടം തുടങ്ങിയത്. ഞങ്ങൾ ഇതുവരെയും എടുത്ത് വച്ചിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റും എടുത്ത് വയ്ക്കുവാൻ തോന്നിയിരുന്നില്ല. കമ്മീഷന്റെ കാര്യമോ, അല്ലെങ്കിൽ ആറ് കോടിയാണെന്ന കാര്യമോ ഞങ്ങൾ ആ സമയത്ത് ഓർത്തില്ല. ചേട്ടൻ ഫസ്റ്റ് പ്രൈസ് ആണെന്ന് പറഞ്ഞപ്പോൾ അത് ആർക്കാണ് എന്നൊന്നും ചിന്തിച്ചില്ല. അത് കഴിഞ്ഞ് എല്ലാവരും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആറ് കോടി ആയിരുന്നോ എന്ന് ചിന്തിക്കുന്നത്' സ്മിജ തന്റെ കൈവശമിരുന്ന ടിക്കറ്റിനെ ഭാഗ്യം തേടിയെത്തിയ നിമിഷങ്ങൾ ഓർത്തെടുക്കുന്നു.

ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ നിത്യവും കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും ലോട്ടറി വിൽക്കുന്നത്. ' എനിക്ക് ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ട്. സ്ഥിരമായി എന്റെ പക്കൽ നിന്നും ലോട്ടറിവാങ്ങുന്ന ആളുകളെല്ലാം അതിലുണ്ട്. അതിൽ വൈകുന്നേരം ഏഴ് മണിക്കുള്ളിൽ ഞാൻ കൈയിലുള്ള ലോട്ടറിയുടെ ചിത്രങ്ങളിടും ആർക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം' ലോട്ടറി വിൽപന തുടരുന്ന രീതി സ്മിജ പറയുന്നു.

കീഴ്മാട് ഡോൺ ബോസ്‌കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ. ''ചേട്ടൻ വർഷങ്ങളായി ടിക്കറ്റെടുക്കുന്ന ആളാണ്. അവിടെയൊക്കെ ഞാൻ ലോട്ടറി വിൽക്കാനായി പോകുന്നതാണ്. ബുക്ക് ചെയ്ത ലോട്ടറികൾ അവിടെ കൊണ്ടുപോയി കൊടുക്കും. പക്ഷേ അന്ന് എനിക്ക് പോകാൻ പറ്റിയിരുന്നില്ല. നറുക്കെടുപ്പ് ദിവസം കൂടിയായിട്ടും പന്ത്രണ്ട് മണിക്കു മുമ്പേ ടിക്കറ്റുകൾ വിറ്റു തീർക്കാൻ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഞാൻ. ഞായറാഴ്ചയായതിനാൽ വഴിയിലൊന്നും തിരക്കുമില്ല. പന്ത്രണ്ട് ബംബർ ടിക്കറ്റുകളാണ് ബാക്കി വന്നത്. വിറ്റില്ലേൽ എന്റെ കാശ് പോകും. ഒരെണ്ണം എങ്കിലും വിൽക്കാം എന്ന് വച്ച് സാധാരണ എടുക്കുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു. പക്ഷേ എല്ലാവരും ടിക്കറ്റെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെയാണ് ചന്ദ്രൻ ചേട്ടനെ വിളിച്ചത്. ചേട്ടൻ നമ്പരുകളൊക്കെ ചോദിച്ചു. 6142 എന്ന അവസാന നമ്പർ വരുന്ന ടിക്കറ്റ് മാറ്റിവെക്കാൻ പറഞ്ഞ് പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു.

'നറുക്കെടുപ്പ് കഴിഞ്ഞ് എന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് ഏജൻസിയിലെ പെൺകുട്ടി വിളിച്ച് പറയുമ്പോഴും ഞാനത് വിശ്വസിച്ചിരുന്നില്ല. കിലുക്കത്തിലെ കിട്ടുണ്ണിയേട്ടന്റെ' ഡയലോഗാണ് അപ്പോൾ മനസ്സിൽ വന്നത്.പറ്റിക്കുകയാണെന്ന് കരുതി ആദ്യം താൻ ഫോൺ കട്ടു ചെയ്തു സ്മിജ പറയുന്നു.

'സത്യമാണെന്ന് അറിഞ്ഞതോടെ ആർക്കാണ് ടിക്കറ്റ് കൊടുത്തതെന്ന ടെൻഷനായി. വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധിച്ചപ്പോഴാണ് ചന്ദ്രൻ ചേട്ടനാണ് ടിക്കറ്റ് നൽകിയതെന്ന് അറിഞ്ഞത്. കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ വീട്ടിലെത്തി നൽകി തുകയായ 200 രൂപ കൈപ്പറ്റി. ചന്ദ്രന് ഇത് കേട്ടപ്പോൾ ഹാർട്ട് അറ്റാക്ക് വന്നില്ലന്നേയുള്ളൂ എന്ന് തമാശയോടെ സ്മിജ പറയുന്നു. 'അദ്ദേഹവും സംഭവം ആദ്യം വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.'

'രണ്ടായിരത്തി പതിനൊന്നിലാണ് ആദ്യം ലോട്ടറി വിൽപന തുടങ്ങിയത്. അതും സൈഡ് ബിസിനസ്സായി.' ലോക്ഡൗൺകാലത്ത് ഭർത്താവ് രാജേശ്വരന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബപ്രാരാബ്ദങ്ങൾ സ്മിജിയെയും ഭർത്താവിനെയും മുഴുവൻ സമയ ലോട്ടറി വിൽപനക്കാരാക്കി. ഹാർഡ്വെയർ എഞ്ചിനീയറിങ് ബിരുദധാരിയാണ് സ്മിജ. 'കൊറോണക്കാലത്ത് എന്നെപ്പോലെ മറ്റ് തൊഴിലുകളിലേക്ക് മാറിയവർ ഏറെയുണ്ട്. ഞാൻ മാത്രമല്ല. ആദ്യ സമയത്ത് ഞങ്ങൾ മീൻ കച്ചവടം വരെ നടത്തിയിട്ടുണ്ട്.' ജീവിക്കാൻ വൈറ്റ്‌കോളർ ജോലി തന്നെ വേണമെന്നില്ല സ്മിജ പറയുന്നു.

'രണ്ട് മക്കളുണ്ട് ഞങ്ങൾക്ക്. ഞങ്ങൾ രണ്ടാളും കാക്കനാടുള്ള കെ.ബി.പി.എസ്സിലാണ് ജോലി ചെയ്തിരുന്നത്. അവിടെ താൽക്കാലിക നിയമനം ആയിരുന്നു ഞങ്ങളുടേത്. രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ മൂലും എനിക്ക് ജോലി വിടേണ്ടി വന്നു.' മൂത്തമകനായ പന്ത്രണ്ടുകാരൻ ജഗന് തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗമാണ്. രണ്ടാമത്തെ മകനായ രണ്ടരവയസ്സുകാരൻ ലുഖൈദിനും ആരോഗ്യപ്രശ്‌നങ്ങൾ. രക്താർബുദത്തിന് നീണ്ട നാളത്തെ ചികിത്സ കഴിഞ്ഞ് അവൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതേയുള്ളൂ. ഇതിനൊപ്പം അമ്മയും ക്യാൻസർ ബാധിതയായതോടെ ഇവരുടെ ജീവിതം തന്നെ താളം തെറ്റി. അമ്മയെ നോക്കാൻ ആരുമില്ലാതായതോടെ തൽക്കാലം ജോലി ഒന്നും നോക്കേണ്ട എന്ന തീരുമാനത്തിലായി സ്മിജ. ഇതിനൊപ്പം വീടുപണിയും മക്കളുടെ കാര്യങ്ങളുമായി രാജേശ്വരനും ധാരാളം ലീവുകൾ എടുക്കേണ്ടി വന്നു. അതോടെയാണ് ജോലി നഷ്ടമായത്.

സോഷ്യൽ മീഡിയയിൽ വിഷയം വൈറലായതോടെ പ്രൈവസി മൊത്തം നഷ്ടപ്പെട്ടുവെന്ന് സ്മിജ പറയുന്നു 'ഞാനും ചേട്ടനും കൂടി ടുവീലറിൽ പോകുമ്പോൾ ആൾക്കാർ നോക്കുന്നത് വിചിത്ര വസ്തുവിനെ കാണുന്നത് പോലെയാണ്. വിവരങ്ങൾ അന്വേഷിച്ച് എത്തിയ എല്ലാ ചാനലുകാരോടും ഞാൻ പറഞ്ഞു, ഇവിടുന്ന് ഒളിച്ചോടി പോകുമെന്ന്. കമ്മീഷൻ എത്ര കിട്ടുമെന്ന് അറിയില്ല. ലോട്ടറി കച്ചവടം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ലോട്ടറി കച്ചവടം നിർത്താൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പായി. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പേർ വന്നതോടെ ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

'ഇതൊരു നന്മയൊന്നുമല്ല, ഞാനെപ്പോഴും ചെയ്യുന്ന കാര്യമാണ്. വാട്‌സാപ്പ് ഗ്രൂപ്പിൽ കേരളത്തിന് പുറത്തു നിന്നുള്ള അംഗങ്ങൾ വരെയുണ്ട്.. കണ്ടിട്ടുപോലും ഇല്ലാത്തവർ. അവർക്കും ടിക്കറ്റ് അടിച്ച സമ്മാനം ഇവിടുന്ന് ബാങ്കിൽ ഇട്ടുകൊടുക്കാറുണ്ട്. ഇതൊക്കെ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമാണ്. ഞാൻ ഒരുപാട് ആളുകളെ കാണുന്നതല്ലേ, എത്രയോ ആൾക്കാർ എന്നേക്കാൾ വലിയ നന്മകൾ ചെയ്യുന്നു.'' ഞാൻ ചെയ്തതൊന്നും ഒരു നന്മയുമല്ലെന്നേ, ഇതെന്റെ തൊഴിലല്ലേ എന്നാണ് സ്മിജയുടെ ചോദിക്കുന്നത്.

'ജീവിതത്തിൽ പലപ്പോളും തോറ്റുപോയിട്ടുണ്ട്. ആ സമയത്ത് മരിക്കാൻ വരെ ചിന്തിച്ചിട്ടുണ്ട്. അത് ചെയ്യാതിരുന്നത് മക്കളുടെ മുഖം ഓർമിച്ചിട്ടാണ്. ഇത് ദൈവത്തിന്റെ വികൃതിയോ മറ്റോ ആയിരിക്കാം അതാകും ഇപ്പോൾ ജീവിച്ചിരിക്കുന്നത്. അതിനൊക്കെ ഒരു ഉത്തരമായി ഇങ്ങനെ നിൽക്കുന്നത്. ലോട്ടറി കച്ചവടം എന്തായാലും തുടരും. എന്നെ ആരെങ്കിലും സഹായിക്കേണ്ട കാര്യമില്ല. കാരണം എന്താണെന്നു വച്ചാൽ ഞങ്ങൾക്ക് പണിയെടുത്ത് കഴിയുവാൻ കൈയുമുണ്ട് കാലുമുണ്ട്' ഒട്ടേറെ പ്രാരാബ്ദങ്ങൾക്ക് നടുവിലും ഉറച്ച മനസോടെ സ്മിജ പറയുന്നു.

ഭർത്താവിന്റെ ജോലി തിരിച്ചു കിട്ടാനായി നിയമനടപടികൾക്കൊരുങ്ങുകയാണ് ഈ കുടുംബം ഇപ്പോൾ. മാനുഷിക പരിഗണനയെങ്കിലും തരാമായിരുന്നു എന്ന് സ്മിജ വേദനയോടെ പറയുന്നു. ' അദ്ദേഹത്തിനെങ്കിലും ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ഉള്ളു പൊള്ളുന്ന നോവോടെ സ്മിജ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ എസ്.ഡി. 316142 എന്ന നമ്പറിലൂടെയാണ് ആലുവ കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ പി.കെ. ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചത്. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറഞ്ഞു. ഭാര്യ: ലീല. മക്കൾ: ചലിത, അഞ്ജിത, അഞ്ജിത്ത്. മൂത്ത മകൾ ചലിതയുടെ ഭർത്താവിന്റെ വീട്ടിൽ വീടുപണി നടക്കുകയാണ്. അവരെ സാമ്പത്തികമായി സഹായിക്കണം. പിന്നെ രണ്ടാമത്തെ മകളുടെ വിവാഹത്തിനും ബി.ടെക്കിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങൾക്കും പണം ചെലവഴിക്കും.

കുട്ടമശ്ശേരി എസ്.ബി.ഐ.യിലെത്തി ചന്ദ്രൻ ടിക്കറ്റ് കൈമാറിക്കഴിഞ്ഞു. കടം പറഞ്ഞ ലോട്ടറി കൈമാറി സത്യസന്ധത കാട്ടിയ കീഴ്മാട് സ്വദേശിനി കൂടിയായ സ്മിജയെ കെ.പി.എം.എസ്. കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.