തിരുവനന്തപുരം: ലോ അക്കാദമിയിൽ തീകൊളുത്തി അദ്ധ്യാപകൻ എസ്. സുനിൽകുമാർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയ്ക്ക് കാരണമൊന്നും കണ്ടെത്താനായിട്ടില്ല. ഇതാണ് അവ്യക്തതയ്ക്ക് കാരണം.പേരൂർക്കട ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സുനിൽ കുമാർ.

രണ്ട് ദിവസം മുൻപ് കോളജിൽ നടന്ന ഓണാഘോഷത്തിലടക്കം സജീവമായി സുനിൽകുമാർ പങ്കെടുത്തിരുന്നു. മരണത്തിന് അരമണിക്കൂർ മുൻപ് വരെ വിദ്യാർത്ഥികളോടും സംസാരിച്ചിരുന്നതാണ്. അതേസമയം സുനിൽകുമാറിന്റെ മൊബൈൽ ഫോൺ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയില്ല. ഇതും ദുരൂഹമാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. അക്കാദമി വളപ്പിലെ ഗ്രൗണ്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് ശരീരത്തിൽ തീപടർന്ന നിലയിൽ തൊഴിലാളികളാണ് ആദ്യം കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് തീപിടിച്ചതെന്ന് ആരും കണ്ടിട്ടുമില്ല. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

ഏറ്റുമാനൂർ പേരൂർ സ്വദേശിയും വി.കെ.സുരേഷ്‌കുമാർ ഡോ. വിജയമ്മ ദമ്പതികളുടെ മകനുമാണ്. അദ്ധ്യാപകന്റെ മരണം ആത്മഹത്യയാണെന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണു വിദ്യാർത്ഥികൾ.10 വർഷമായി അക്കാഡമിയിലെ അദ്ധ്യാപകനാണ്. വിദ്യാർത്ഥിയായ വിനുഭായ് സംവിധാനം ചെയ്ത 'ആട് ജീവിതമേ നന്ദി' എന്ന ഹ്രസ്വചിത്രത്തിലാണ് സുനിൽകുമാർ അഭിനയിച്ചിരുന്നു. ഇത് ആത്മഹത്യയ്ക്ക് എതിരായ സനിമയായിരുന്നു. ചൊവാഴ്ച ചിത്രം കാമ്പസിൽ പ്രദർശിപ്പിച്ചിരുന്നു.

മൃതദേഹത്തിന്റെ സമീപത്തു നിന്ന് പെട്രോൾ കുപ്പി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സുനിൽകുമാർ മരണത്തെ സൂചിപ്പിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതാണ് മരണം ആത്മഹത്യയെന്ന് കരുതാനുള്ള കാരണം. കുടുംബ പ്രശ്‌നങ്ങൾ ഇല്ലെ്ന്നതും വ്യക്തമാണ്. സുനിൽ കുമാർ മരണാനന്തര പുസ്തകങ്ങൾ കൂടുതലായി വായിച്ചിരുന്ന വ്യക്തിയാണ്. ഇതും സുഹൃത്തുക്കളിൽ പലവിധ സംശയങ്ങൾ ഉയർത്തുന്നുണ്ട്. മരണത്തിലൂടെ ഒരു ഉയർപ്പ് കിട്ടും എന്നുള്ള പോസ്റ്റിലും ആത്മഹത്യാ സാധ്യത കാണുകയാണ് ഇപ്പോൾ പൊലീസ്.

കോട്ടയം സ്വദേശിയായ സുനിൽ കുമാർ പേരൂർക്കട വഴയിലയിലെ എൻ.വി. നഗറിൽ ഹൗസ് നമ്പർ 65, ബഥായേലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. പത്തു വർഷമായി അക്കാദമിയിലെ അദ്ധ്യാപകനാണ്. രാവിലെ കോളജിൽ നടന്ന ഓണാഘോഷ പരിപാടികളിൽ സുനിൽ കുമാറും സജീവമായിരുന്നു. പിന്നീട് ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ചതിനു ശേഷമാണു മൈതാനത്തേക്കു പോയത്.

ലോ അക്കാദമിയിലെ മികച്ച അദ്ധ്യാപകനെന്നു പേരെടുത്ത ആളാണ് സുനിൽ കുമാർ. ഏതാനും ആഴ്ചകളായി സോമൂഹിക മാധ്യമങ്ങളിൽ മരണത്തെക്കുറിച്ചുള്ള പോസ്റ്റുകൾ ഇട്ടിരുന്നു. ഇതും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു. സൈബർ ലോ പഠിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നലെ ബികോം വിദ്യാർത്ഥികളുടെ സ്പെഷൽ ക്ലാസിനായാണു കോളജിലെത്തിയത്. ഒരു മണിക്കൂർ ക്ലാസ് കഴിഞ്ഞ് കുറച്ചു സമയം കുട്ടികൾക്കൊപ്പം ചെലവഴിച്ചു.

വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോ എടുക്കുകയും കുട്ടികൾക്ക് ഫോട്ടോ എടുത്തുകൊടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കു പഴ്സിൽനിന്ന് 1000 രൂപ നൽകി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച ശേഷമാണു മൈതാനത്തേക്കു നടന്നത്.