കാസർകോട്: കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയുടെ വീട്ടിലെത്തിൽ മാർച്ചിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. മാർച്ച് 21 ന് സുന്ദരയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ സുനിൽ നായ്ക് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. മാർച്ച് 21 ന് പണം നൽകിയെന്നാണ് കെ സുന്ദര ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയതുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നാണ് സുന്ദര പറഞ്ഞത്. പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.

സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണത്തിൽ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശനാണ് കാസർകോട് എസ്‌പിക്ക് പരാതി നൽകിയത്. പരാതി ബദിയഡുക്ക പൊലീസിന് കൈമാറി. വിവി രമേശൻ ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെത്തി. വിവി രമേശന്റെ മൊഴി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ. സുന്ദരയുടെ മൊഴിയെടുക്കുകയാണ്. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ജില്ലാപൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.സുന്ദരയെ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇതിന് ശേഷമാകും തുടർനടപടികൾ ഉണ്ടാകുക