ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ വൻ നിർമ്മാണം പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവ്. നിർമ്മാണം അനധികൃതമാണെന്ന് കണ്ടാണ് പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്. 40 നിലകളുള്ള ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനാണ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

നോയിഡ അധികൃതരും നിർമ്മാണ കമ്പനിയായ സൂപ്പർടെകും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും കോടതി വിമർശിച്ചു. ഫ്‌ളാറ്റുകൾ വാങ്ങിയവരുടെ പണം രണ്ടുമാസത്തിനകം നിർമ്മാതാക്കൾ തിരിച്ചു നൽകണം. ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ് നിർമ്മാണ കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ, കേരളത്തിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനും ഇതു പോലെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. കൊച്ചിയിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇങ്ങനെ പൊളിച്ചു നീക്കിയത്. കായൽ കൈയേറിയതായി കണ്ടെത്തിയ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് അന്ന് നിയന്ത്രിത സ്‌ഫോടനത്തോടെ തകർത്തത്.