ന്യൂഡൽഹി: പാലാരിവട്ടം പാലം ഉടൻ പൊളിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അതുവരെ കേസിൽ തൽസ്ഥിതി തുടരും. കേസിൽ കൂടുതൽ രേഖകൾ ഫയൽ ചെയ്യാൻ അനുവദിക്കണമന്ന കക്ഷികളിൽ ചിലരുടെ ആവശ്യം കോടതി അംഗീകരിച്ചു. രണ്ടാഴ്ച സമയമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ്മാരായ റോഹിങ്ടൻ നരിമാൻ, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് പാലാരിവട്ടം കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, പാലം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന ഇ. ശ്രീധരന്റെ ശുപാർശ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പാലം അടച്ചിട്ടിരിക്കുന്നതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന കാര്യവും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

അതിനാൽ പാലത്തിൽ തൽസ്ഥിതി തുടരണം എന്ന ഉത്തരവ് ഭേദഗതി ചെയ്യാനുള്ള കേരളത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന്റെ അപേക്ഷയിൽ ഇപ്പോൾ തീരുമാനം എടുത്താൽ, അത് ഹർജിയിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം കേസിൽ അന്തിമ വാദം കേട്ട് തീർപ്പ് കല്പിക്കാമെന്ന് കോടതി വ്യക്തമാക്കി.