ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. തമിഴ്‌നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. കേസ് ഈമാസം 22ന് പരിഗണിക്കും.

തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ വെള്ളിയാഴ്ച രാത്രിയാണ് തങ്ങൾക്ക് ലഭിച്ചത്. അതിനാൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

കേസ് പരിഗണിക്കുന്നതു വരെ ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.