ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ വീണ്ടും കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ എന്തുകൊണ്ട് മുഴുവൻ കോവിഡ് വാക്‌സീനും വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. വാക്‌സീൻ ഉൽപാദിപ്പിക്കുന്നതിന് കമ്പനികൾക്ക് സർക്കാർ നൽകിയത് പൊതുപണമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സീൻ പൊതു ഉൽപന്നമാണെന്നും കോടതി നിരീക്ഷിച്ചു. നിരക്ഷരർ ഒരുപാടുള്ള നമ്മുടെ നാട്ടിൽ അവർ എങ്ങനെ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമെന്നും കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

കോവിഡ് വാക്‌സീനുകളുടെ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്‌സീൻ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീൽഡ് വാക്‌സീന് ഇന്ത്യക്കാർ നൽകുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തിന് രണ്ട് വിലകൾ ഉണ്ടായിരിക്കണം. വാക്‌സീൻ ഉൽപാദനം കൂട്ടണമെന്നും കോടതി നിർദേശിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്നു നിരീക്ഷിച്ച കോടതി, വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാർ ഉന്നയിക്കുന്ന പരാതികൾ തെറ്റാണെന്ന ധാരണയൊന്നും ഉണ്ടാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.