ന്യൂഡൽഹി: കേരളത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 72 പേർക്ക് കൂടി പരോളിൽ തുടരാൻ അനുമതി നൽകി സുപ്രീം കോടതി. ജസ്റ്റിസുമാരായ എൽ. നാഗേശ്വർ റാവു, ബി. ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോൾ ലഭിച്ചവരാണ് ഇവർ. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞതിനാൽ പരോൾ റദ്ദാക്കി ജയിലുകളിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് തടവ്പുള്ളികൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

കോവിഡ് വ്യാപനം നിലനിൽക്കുന്ന സംസ്ഥാനത്ത് ജയിലുകളിൽ തടവ് പുള്ളികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. നേരത്തെയും ചില തടവ്പുള്ളികളുടെ പരോൾ കാലാവധി സുപ്രീംകോടതി നീട്ടി നൽകിയിരുന്നു.