ന്യൂഡൽഹി: ബലാത്സം​ഗ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഒമ്പത് വനിത അഭിഭാഷകർ ചേർന്ന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.

2020 ഏപ്രിലിൽ നടന്ന ലൈംഗിക അതിക്രമ കേസിൽ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാൻ നിർദ്ദേശിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ ഇരയുടെ വീട്ടിലെത്തി കയ്യിൽ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന. ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നൽകാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാൻ 5000 രൂപ നൽകാനും ഇൻഡോർ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഈ വിചിത്ര വിധിക്കെതിരെ വനിതാ അഭിഭാഷകർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇരയെ പ്രതിയിൽ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ മധ്യപ്രദേശ് കോടതി വിധി പ്രതിയോട് ഇരയുടെ വീട്ടിൽ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.