ന്യൂഡൽഹി: ഹിമാചൽ പ്രദേശ് സ്വദേശിയായ മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് യു.യു.ലളിത്, വിനീത് ശരൺ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി 'മരണങ്ങളും ഭീകരാക്രമണങ്ങളും' ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനൽ ഷോയിൽ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി മഹാസു യൂണിറ്റ് അധ്യക്ഷൻ അജയ് ശ്യാം പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹം, പൊതുശല്യം, അപകീർത്തിപ്പെടുത്തൽ, പൊതുപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ദുവയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

പരാതിക്കാരൻ, ഹിമാചൽ സർക്കാർ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേസിൽ ഏതെങ്കിലും തരത്തിൽ ദുവയ്‌ക്കെതിരേ നടപടിയെടുക്കുന്നത് കഴിഞ്ഞ വർഷം ജൂലായിൽ കോടതി വിലക്കിയിരുന്നു.