ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാരിന്റെ നയം എന്ന് കോടതി പറഞ്ഞു. ബാങ്ക് വായ്പകളുടെ മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച ഹർജി പരി​ഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. മൊറട്ടോറിയം കാലയളവവിൽ പലിശ ഒഴിവാക്കുന്നതിൽ സർക്കാർ തീരുമാനം വൈകുന്നതിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കെതിരെ ആഗ്രയിൽ നിന്നുള്ള ഗജേന്ദർ ശർമയും മറ്റും നൽകിയ ഹർജികളാണ് ജഡ്ജിമാരായ ആർ.സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരുമുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. 

ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദുരിതം ഉണ്ടാവാൻ കാരണം സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ ആണ്. അതിനാൽ തീരുമാനം എടുക്കാതെ റിസർവ് ബാങ്കിന് പിന്നിൽ ഒളിഞ്ഞു നിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

"നിങ്ങൾ രാജ്യം മുഴുവൻ പൂട്ടിയിട്ടതിനാലാണ് ഇത് സംഭവിച്ചത്." കോടതി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് മൊറട്ടോറിയത്തിൽ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ സെപ്റ്റംബർ ഒന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇളവ് അനുവദിക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം മതിയായ അധികാരങ്ങളുണ്ടെങ്കിലും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ആർബിഐയ്ക്ക് പിന്നിൽ ഒളിഞ്ഞു നിൽക്കുന്നു എന്ന കോടതിയുടെ പരാമർശം തെറ്റാണെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഹർജി സെപ്റ്റംബർ 1ന് വീണ്ടും പരിഗണിക്കും.

കേന്ദ്രം ഈ മാസം 31നകം സത്യവാങ്മൂലം നൽകണം. ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം പലിശയിളവു നൽകാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും ഗുണകരമാകുന്ന പരിഹാരം സാധ്യമല്ലെന്നു തുഷാർ മേത്ത പറഞ്ഞു. എന്നാൽ, നിയമപ്രകാരമുള്ള അധികാരങ്ങളും പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ഉചിതമോയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കാൻ കോടതി നിർദ്ദേശിച്ചു.

മൊറട്ടോറിയം ഈ മാസം 31ന് അവസാനിക്കുമെന്നും കേസ് തീർപ്പാക്കുംവരെ സമയപരിധി നീട്ടാൻ നിർദ്ദേശിക്കണമെന്നും ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ വാദിച്ചു. കോടതി അത് അംഗീകരിച്ചില്ല. കഴിഞ്ഞ ജൂണിൽ കേസ് പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാടു പറയാമെന്നു തുഷാർ മേത്ത ഉറപ്പു നൽകിയിരുന്നു. എന്നാൽ, സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറായില്ലെന്ന് ഹർജിക്കാർക്കുവേണ്ടി രാജീവ് ദത്ത വാദിച്ചു.