ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയിട്ട ആരാധാനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി. രാജ്യത്തെ ആരാധാനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്. രാജ്യത്തെ മറ്റ് പല മേഖലകൾക്കും തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകുകയും എന്നാൽ ആരാധനാലയങ്ങൾക്ക് അനുവാദം നൽകാത്തത് വേർതിരിവ് കാണിക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

രാജ്യത്ത് ആരാധാനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗീതാർത്ഥ്‌ ഗംഗാ ട്രസ്റ്റ് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭിപ്രായം തേടിയത്. ആർട്ടിക്കിൾ 14, 19 (1) (എ), (ബി), 25, 26, 21 എന്നീ വകുപ്പുകൾ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരാധനാലയങ്ങൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.