കോഴിക്കോട്: സ്വർണക്കടത്ത് കേസ് വഴി തിരിച്ച് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽ നമ്പ്യാരുടെ പേര് പറഞ്ഞ് സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി വഴിതിരിച്ച് വിടുകയാണ്. കേസിൽ അനിൽ നമ്പ്യാർ കാണിച്ച മാന്യത പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു

സംസ്ഥാനത്തെ പ്രതിപക്ഷം പരാജയമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെയും രൂക്ഷ വിമർശനമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ തലച്ചോറിന് തകരാറാണ്. ഏറ്റെടുത്ത സമരമെല്ലാം പരാജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.റഞ്ഞു,

വി. മുരളീധരനാണോ അതോ കോൺസുലേറ്റിൽ നിരങ്ങിയ സംസ്ഥാന മന്ത്രിമാരാണോ സ്വപ്നയുടെ മൊഴി അടിസ്ഥാനത്തിൽ പുറത്തുവരാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. അവസാനം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ഫൈസൽ ഫരീദിന് ഡിപ്ലോമാറ്റിക് ബാഗേജ് അയക്കാൻ കഴിയുമോ. മൊഴിയുടെ രണ്ട് കടലാസ് അല്ലേ പുറത്തുവിട്ടെ. ബാക്കി എന്താ വിടാത്തെ. രണ്ട് പേജ് മാത്രമേയുള്ളോ മൊഴി. ശ്രീരാമകൃഷ്ണനും ജലീലും മാധ്യമ ഉപദേഷ്ടാക്കളും മുഖ്യമന്ത്രിയുടെ ഓഫീസുള്ളവർ വിളിച്ച സിഡിആർ എന്തുകൊണ്ട് പുറത്തുവന്നില്ല-സുരേന്ദ്രൻ ചോദിച്ചു.

ലാവലിൻ കേസിൽ നിന്ന് പിണറായിയെ രക്ഷപെടുത്തിയതിൽ ടി.കെ.എ നായർക്കും ആന്റണിക്കും അടക്കമുള്ളവർക്ക് പാപക്കറയിൽ നിന്ന് ഒഴിവാകാൻ കഴിയുമോ. കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെയല്ലേ കേസിൽ പിണറായിയെ സഹായിച്ചത്. വിചാരണ പോലും നടത്താതെ കുറ്റപത്രം റദ്ദാക്കിയ ചരിത്രം ഇപ്പോൾ പറയുന്നില്ല. ജഡ്ജിയുടെ അവസ്ഥയെന്തായിരുന്നെന്നും പാരിതോഷികം എവിടെയാണ് നൽകപ്പെട്ടതെന്നും തുടങ്ങിയിട്ട് എല്ലാം അന്വേഷിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.