ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാൾ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേയുടെ പുതിയ കണക്കനുസരിച്ച് ഓരോ 1000 പുരുഷന്മാർക്കും 1020 സ്ത്രീകളാണുള്ളത്. റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്.

കണക്കുകൾ കൂടുതൽ കൃത്യതയോടെ മനസിലാക്കാൻ അടുത്ത സെൻസസ് വരെ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.2015-16 കാലഘട്ടത്തിൽ 2.2 ആയിരുന്നു പ്രത്യുല്പാദന നിരക്ക്. യു എൻ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ഫെർട്ടിലിറ്റി റേറ്റ് 2.1ൽ താഴെ വന്നാൽ പ്രത്യുല്പാദന നിരക്ക് കുറവാണ്. ബിഹാർ, മേഘാലയ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്പാദന നിരക്ക് രണ്ടിന് മുകളിലുള്ളത്.

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ദേശീയ ശരാശരി രണ്ടാണ്. കേരളം ഉൾപ്പെടയുള്ള മറ്റു സംസ്ഥാനങ്ങളിൽ 2ൽ താഴെയാണ് പ്രത്യുല്പാദന നിരക്ക്. കേരളത്തിൽ 1.8 ആണ് നിരക്ക്. സർവേ കണക്കുപ്രകാരം 67 ശതമാനം ആളുകൾ കുടുംബാസൂത്രണ മാർഗങ്ങൾ അവലംബിക്കുന്നതായി പറയുന്നുണ്ട്. കഴിഞ്ഞ തവണ 57 ശതമാനായിരുന്നു കണക്ക്.