കണ്ണൂർ: കേരളത്തിന്റെ അതിർത്തിയിൽ കർണാടക നടത്തിയ കൈയേറ്റം പരിശോധിക്കാനെത്തിയ സംഘത്തെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് വാക്‌പോരിനിടയാക്കി. പുളിങ്ങോം അംശം ദേശത്ത് റിസാ 124/1 ൽ കർണാടകയുടെ അതിർത്തി കൈയേറ്റം പരിശോധിക്കാനെത്തിയ സംസ്ഥാന സർക്കാർ ' സർവ്വേ ടീമിനെയാണ് കർണ്ണാടക ഫോറസ്റ്റ് അധികൃതർ തടഞ്ഞത്.

കർണ്ണാടക അതിർത്തിയിൽ കൈയേറ്റമുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ കണ്ണൂർ ജില്ല സർവ്വേ ഡപ്യൂട്ടി ഡയരക്ടർ സ്വപ്ന മേലുക്കടവൻ, ശ്രീകണ്ഠാപുരം റീ സർവ്വേ ഓഫീസ് സൂപ്രണ്ട് ബാലകൃഷ്ണൻ, പയ്യന്നൂർ താലൂക്ക് സർവ്വേയർ. രമേശൻ എ ,പുളിങ്ങോം വില്ലേജ് ഓഫീസർ ബെന്നി കുര്യാക്കോസ് എന്നിവർ അടങ്ങുന്ന ടീമാണ് പരിശോധനക്കെത്തിയത്. മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കർണ്ണാടക പരിശോധന തടഞ്ഞത്.

സംയുക്ത പരിശോധന ആവശ്യമെങ്കിൽ അറിയിക്കാമെന്ന് പറഞ്ഞെങ്കിലും ഫോറസ്റ്റ് അധികൃതർ സർവ്വേ തുടരാൻ അനുവദിച്ചില്ല. കർണ്ണാടക അതിർത്തി കെട്ടിയത് കേരള സർക്കാറിനെ അറിയിക്കാതെയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 1937ൽ ബ്രിട്ടീഷ് ഭരണകാലത്ത് പുഴയോട് ചേർന്ന 65 ഏക്കർ ഭൂമി കേരള സർക്കാർ കർണ്ണാടക ക്ക് വിൽപ്പന നടത്തിയിരുന്നു. അവിടെ സ്ഥാപിച്ച അതിർത്തി കൈയേറിയതാണെന്ന് തെറ്റായി ധരിച്ചാണ് തദ്ദേശവാസികൾ പരാതി നൽകിയത്. പരിശോധക സംഘത്തിൽ ചെയിൻ മാൻ ടി.പി രമേശൻ, പുളിങ്ങോം വി.എഫ് എ ഷറഫുദ്ദീൻ എന്നിവർ ഉണ്ടായിരുന്നു.

മുമ്പ് സംസ്ഥാന അതിർത്തി മാറ്റിസ്ഥാപിക്കാൻ കർണാടക ഫോറസ്റ്റ് അധികൃതർ നടത്തിയ ശ്രമം മുമ്പ് പ്രദേശവാസികൾ തടഞ്ഞിരുന്നു .അതിർത്തി തർക്കം കാരണം വർഷങ്ങളായി അവിടെ താമസിച്ചു വരുന്ന ജനങ്ങൾക്ക് പട്ടയം കിട്ടാത്ത അവസ്ഥയാണ്. നിലവിലുള്ള അതിർത്തിത്തർക്കം ഉടൻ പരിഹരിച്ചു കിട്ടണമെന്ന് വാർഡ് മെമ്പർ സിബി മൈലിക്കൽആവശ്യപ്പെട്ടു.