മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ശമനമില്ല. സുശാന്ത് മരിച്ച ദിവസം അവിടെ സാന്നാധ്യമായി മറ്റൊരു യുവതി കൂടി ഉണ്ടായെന്ന വിവരമാണ് പുറത്തുവരുന്നത്. സുശാന്ത് സിങ് രജ്പുത്തിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിലാണ് അജ്ഞാതയായ ഈ യുവതിയുടെ സാന്നിധ്യം പ്രകടമായത്.

നടൻ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്‌ളാറ്റിലേക്ക് കയറുന്നത്. സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആർക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവർ സംസാരിക്കുന്നതും കാണാം.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മുംബൈ പൊലീസിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ സഹോദരൻ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീലയാണു വിവാദത്തിലെ പുതിയ സാന്നിധ്യമെനനാണ് പുറത്തുവരുന്ന വിവരം. മോഡലായ ജമീലയുടെ മുഴുവൻ പേര് ജമീലാ കൊൽക്കത്താവാലയെന്നാണ്. സുശാന്തും രേഖയും തമ്മിലുള്ള വാട്സ്ആപ് ചാറ്റിലും ജമീലയെക്കുറിച്ച് പരാമർശമുണ്ട്.  സുശാന്തിന്റെ മാനേജർ ദീപേഷ് സാവന്തുമായി ജമീല ദീർഘനേരം സംസാരിച്ചതായും റിപ്പോർട്ടുണ്ട്.

ജൂൺ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത് വരികയും ബിഹാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ കേസ് സിബിഐയുടെ പരിഗണനയിലാണ്. അതിനിടെ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കിയിരുന്നു. മുംബൈ പൊലീസ് അന്വേഷണങ്ങൾക്ക് സഹായിക്കുന്നില്ലെന്ന ആരോപണങ്ങളും ബിഹാർ ഡിജിപി നിഷേധിച്ചു. എന്നാൽ അന്വേഷണത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുശാന്തിന്റെ സഹോദരി കത്തെഴുതി.

സുശാന്തിന്റെ അച്ഛനോ ബന്ധുക്കൾക്കോ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകാമെങ്കിലും ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തന്നെ സത്യം പുറത്ത് വരുമെന്ന് ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ പറഞ്ഞു. വാഹനം പോലും നൽകാതെ ബിഹാർ പൊലീസിന്റെ അന്വേഷണം മുംബൈ പൊലീസ് തടസപ്പെടുത്തുന്നുവെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അടക്കം ഉന്നയിച്ച ആരോപണങ്ങളും ഡിജിപി നിഷേധിക്കുന്നു.

എന്നാൽ മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്ത ബാന്ദ്രാ പൊലീസ് സ്റ്റേഷനിലെത്തിയ ബിഹാർ പൊലീസ് സംഘത്തിന് വിവരങ്ങൾ കൈമാറാൻ മുംബൈ പൊലീസ് തയാറായില്ല. ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ റിയ ചക്രബർത്തി നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നൊരു ഉത്തരവ് വരും വരെ കാത്തിരിക്കാനായിരുന്നു മറുപടി. സംഘം ഓട്ടോയിൽ അവിടെ നിന്ന് മടങ്ങി. പിന്നാലെ സുശാന്തിന്റെ സുഹൃത്തായ സംവിധായകൻ റുമി ജഫ്രിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

വിഷാദ രോഗത്തിന് സുശാന്തിനെ ചികിത്സിച്ച മനോരോഗ വിദഗ്ദനെയും അവസാനമായി അഭിനയിച്ച ദിൽ ബേച്ചാര എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെയും അടുത്തതായി ചോദ്യം ചെയ്യും. താൻ നിരപരാധിയാണെന്നും സത്യം പുറത്ത് വരുമെന്നും പറഞ്ഞുള്ള റിയ ചക്രബർത്തിയുടെ വീഡിയോയ്‌ക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ രംഗത്തെത്തി. റിയയെ ഇതുവരെ കണ്ടെത്താൻ ബിഹാർ പൊലീസിനായിട്ടില്ല.വെള്ള വസ്ത്രം ധിരിച്ച് വന്ന് ഇരവാദം ഉയർത്തുകയാണ് റിയയെന്ന് അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച റിയ ചക്രബർത്തിയെ ചോദ്യം ചെയ്യും. ട്വിറ്ററിലൂടെയാണ് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃതി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.ബോളിവുഡിൽ ഗോഡ്ഫാദറില്ലാത്ത സുശാന്തിന് നീതി ഉറപ്പാക്കാൻ ഇടപെടണമെന്നാണ് കത്തിലെ വരികൾ.