മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐ എത്തുമ്പോൾ ബോളിവുഡ് അങ്കലാപ്പിൽ. ബോളിവുഡിലെ പലരും കുടുങ്ങുമെന്നാണ് സൂചന. ആത്മഹത്യാ എന്ന തരത്തിൽ മുംബൈ പൊലീസ് അന്വേഷണം നടത്തിയപ്പോഴും പല പ്രമുഖരേയും ചോദ്യം ചെയ്തിരുന്നു. അവരെല്ലാം പലതും പറഞ്ഞ് ഒഴിഞ്ഞു. അത് പോലെയാകില്ല ഇനിയുള്ള കാര്യങ്ങൾ. അതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പുതിയ തലം നൽകും.

സുശാന്തിന്റെ മരണത്തിൽ കുടുംബം ദുരൂഹതകൾ ആരോപിച്ചിരുന്നു. തുടർന്ന് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. സുശാന്തിന്റെ കാമുകി റിയയ്ക്കും കുടുംബത്തിനുമെതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ സുശാന്തിന്റെ കുടുംബത്തിന്റ ആരോപണം റിയ തള്ളിയിട്ടുണ്ട്. ഇതിനിടെയാണ് സുശാന്തിന്റെ മരണം പലരും മുൻകൂട്ടി കണ്ടുവെന്ന ചർച്ച സജീവമാക്കി പോസ്റ്റ് വൈറലാകുന്നത്. ഇത് അന്വേഷണത്തിന് പുതിയ തലം നൽകും.

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുറിപ്പ്. നടന്റെ ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ സുഹ്രിദ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ജൂൺ14 രാവിലെ 11.08ഓടെയാണ്. റിയ ചക്രബർത്തിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റ് സംസാര വിഷയമായതോടെ നീക്കം ചെയ്തിരുന്നു. മാത്രമല്ല ഫേസ്‌ബുക്ക് പ്രൊഫൈൽ തന്നെ സുഹ്രിദ ലോക്ക് ചെയ്തു. വൈറലായിരിക്കുന്ന സുഹൃദയുടെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ വലിയ സംശയങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സുശാന്തിന്റെ ബെഡ്‌റൂം വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെയാണ്? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? ഈ ചോദ്യങ്ങൾക്ക് സിബിഐ ഉത്തരം കണ്ടെത്തുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

സുശാന്തിന്റെ മരണത്തെ കുറിച്ച് പറയുന്ന പോസ്റ്റിൽ അദ്ദേഹം വിഷാദരോഗത്തിന് അടിമയാണെന്നും അവകാശപ്പെട്ടിട്ടുണ്ട്. സുശാന്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കഴിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂൺ 14നാണ് ഉച്ചയ്ക്ക് ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ വ്യക്തമായ സൂചനകൾ ഈ കുറിപ്പിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേസ് അന്വേഷണത്തിൽ ഇത് നിർണ്ണായകമാകുകയും ചെയ്യും.

സുഹ്രിദയുടെ കുറിപ്പ് ഇങ്ങനെ: പ്രിയപ്പെട്ട റിയാ, ലോകം മുഴുവൻ സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ ... ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല. '-കുറിപ്പിൽ പറയുന്നു.

റിയ പലപ്പോഴും ഓഫീസിലേക്ക് ഓടി വന്ന് ഭട്ടിനോട് കൗൺസിലിങ് ആവശ്യപ്പെടുന്നതും അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ താൻ കണ്ടിട്ടുണ്ടെന്നും സുഹൃദ പറയുന്നു. സർ അത് കണ്ടു, അതുകൊണ്ടാണ് പർവീൻ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസ്റ്റർ യുജി തന്ന വാക്കുകൾ പങ്കുവച്ചത്, മാറി നടക്കുക അല്ലെങ്കിൽ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും.'- പോസ്റ്റിൽ വ്യക്തമാക്കുന്നു. 'നീ നിന്റെ എല്ലാം നൽകി, സ്ത്രീയെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു. സ്‌നേഹം എന്റെ ജിലേബിക്ക്. ശക്തയായി തുടരൂ.'-ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ബിജെപി രാജ്യസഭ എംപിയായ സുബ്രഹ്മണ്യൻ സ്വാമി ഒരു അൺവെരിഫൈഡ് അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിൽ നിന്നാണ് സുഹൃദയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് പുറത്തുവിട്ടിരുന്നത്. ഭട്ട് സംഘത്തിലെ ഈ സ്ത്രീക്ക് ഈ പോസ്റ്റ് 11മണിക്ക് തന്നെ ചെയ്യാൻ കഴിഞ്ഞത് എങ്ങനെയാണ്. ഒരു പ്രധാന നിർമ്മാതാവിനെ തിരയുന്ന സമയം. ജാഗ്രത , എത്ര സുപ്രധാന തെളിവാണ്. ദയവായി ഇത് വായിച്ച് വൈറലാക്കുക- എന്നായിരുന്നു ട്വീറ്റ്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണം സുപ്രീംകോടതി ശരിവച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി നീക്കമെന്ന് സർക്കാർ അനുകൂലികൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയായാണ് പ്രതിപക്ഷം വിഷയത്തെ ഉയർത്തിക്കാട്ടുന്നത്. കോവിഡ് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയ മുംബൈ കോർപ്പറേഷന്റെ പുതിയ മാർഗനിർദ്ദേശം സിബിഐ സംഘത്തിന് തടസമാകുമൊ യെന്ന സംശയം നിലനിൽക്കുന്നുണ്ട്.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ക്യാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറയെ ലക്ഷമിട്ടാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകപ്രചാരണം.

സുശാന്തിന്റെ മുന്മാനേജർ ദിഷ സാലിയന്റെ മരണവുമായി ആദിത്യക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ദിഷയുടേത് ആത്മഹത്യയാണെന്ന ഉറച്ചനിഗമനത്തിലാണ് കുടുംബം. പക്ഷെ സുശാന്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐ അന്വേഷിക്കുന്നതോടെ ദിഷയുടെ ആത്മഹത്യയും സിബിഐയുടെ അന്വേഷണപരിധിയിൽ വരും. മുംബൈ പൊലീസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതുമായി ബന്ധപ്പെട്ട് പവാർ കുടുംബത്തിലുണ്ടായ ഭിന്നതയാണ് ഭരണമുന്നണിയുടെ മറ്റൊരു തലവേദന. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ശരദ് പവാറിന്റെ നിലപാടിനോട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ പാർഥ് പവാർ വിയോജിപ്പറിയിച്ചിരുന്നു. ഇന്നലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സത്യമേവ ജയതേ എന്നാണ് പാർഥ്, ട്വിറ്റ് ചെയ്തത്.

അതേസമയം, സിബിഐ അന്വേഷണസംഘം ഉടൻ മുംബൈയിലെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് സംസ്ഥാനത്തെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് വേണമെങ്കിൽ നേരത്തെ അപേക്ഷിക്കണമെന്ന് ബിഎംസി ഉത്തരവിറക്കിയിട്ടുണ്ട്. ഇതിൽ സിബിഐ സ്വകരീച്ച നടപടികൾ വ്യക്തമല്ല. മുംബൈയിൽ എത്തുന്ന മുറയ്ക്ക് സിബിഐ സംഘം സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയെ ആകും ആദ്യം ചോദ്യം ചെയ്യുക.