ന്യൂഡൽഹി: മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ കുമാർ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെയും മറ്റൊരു പ്രതിയായ അജയ് കുമാറിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലീസ് 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആറു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

ഡൽഹി രോഹിണി കോടതിയാണ് സുശീലിനെയും അജയ് കുമാറിനെയും റിമാൻഡ് ചെയ്തത്. ശനിയാഴ്ച വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവച്ചാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സുശീൽ കുമാറിനെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ കൊലപാതകം നടക്കുമ്പോൾ താൻ ഛത്രസാൽ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീൽ പൊലീസിനോട് സമ്മതിച്ചിരുന്നു. മെയ് നാലാം തീയതി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗർ കുമാർ കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ സുശീൽ ഒളിവിൽ പോകുകയായിരുന്നു.

18 ദിവസമാണ് സുശീൽ കുമാർ പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത്. ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചു ദിവസത്തെ താമസം. പിന്നീട് തിരികെ ഡൽഹിയിലെത്തി. ഈ യാത്രക്കിടെ മീററ്റിലെ ടോൾപ്ലാസ കടന്നുപോകുന്ന താരത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഡൽഹിയിൽനിന്ന് ഹരിയാണയിലെ ബഹാദൂർഘട്ടിലേക്കാണ് ഇരുവരും പിന്നീട് മുങ്ങിയത്. അവിടെനിന്ന് ചണ്ഡീഗഢിലേക്കും പഞ്ചാബിലെ ഭട്ടിൻഡയിലേക്കും പോയി. പിന്നീട് ചണ്ഡീഗഢിൽനിന്ന് ഗുരുഗ്രാമിലെത്തി. അവിടെനിന്നാണ് വെസ്റ്റ് ഡൽഹിയിലേക്ക് വന്നത്. ഇതിനിടെ കാർ ഉപേക്ഷിച്ച ഇരുവരും യാത്ര സ്‌കൂട്ടറിലാക്കിയിരുന്നു. സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡൽഹിയിലെ മുണ്ട്ക ടൗണിൽവെച്ച് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ കേസിൽ മുൻകൂർ ജാമ്യത്തിനായി സുശീൽകുമാർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീൽകുമാറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നിൽവെച്ച് സാഗർ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

സാഗറിനെ ഒരു പാഠംപഠിപ്പിക്കാൻ തീരുമാനിച്ച സുശീലും കൂട്ടരും ഇദ്ദേഹത്തെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽവെച്ച് മർദിക്കുകയായിരുന്നു. മർദനമേറ്റ സാഗർ റാണ പിന്നീട് മരിച്ചു. സാഗറിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കും മർദനത്തിൽ പരിക്കേറ്റിരുന്നു.