കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും സന്ദർശിച്ച സംഭവത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 3 പൊലീസുകാരെ കൂടിയാണ് വീണ്ടും സസ്‌പെൻഡ് ചെയ്തത്.സിറ്റി ജില്ലാ ആസ്ഥാനത്തെ എഎസ്‌ഐ ജോസ് ആന്റണി, സിറ്റി കൺട്രോൾ റൂം എഎസ്‌ഐ ഷിബു ചെറിയാൻ, സിറ്റി എച്ച്ക്യു ക്യാംപിലെ സിപിഒ ദിലീപ് സദാനന്ദൻ എന്നിവരെയാണ് ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു സസ്‌പെൻഡ് ചെയ്തത്.

ചട്ടലംഘനം ആരോപിച്ചാണു നടപടി.ഐശ്വര്യ കേരളയാത്രയുമായി നഗരത്തിലെത്തിയപ്പോഴാണു പൊലീസുകാർ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചത്.റൂറൽ പൊലീസ് ജില്ലയിൽ വരുന്ന കല്ലൂർക്കാട് എഎസ്‌ഐ ബിജു, എച്ച്ക്യു ക്യാംപിലെ സിപിഒ സിൽജൻ എന്നിവരെ റൂറൽ എസ്‌പി വെള്ളി രാത്രി സസ്‌പെൻഡ് ചെയ്തിരുന്നു.

വ്യാഴം രാത്രി 11ന് എറണാകുളം ഗെസ്റ്റ് ഹൗസിൽ പൊലീസുകാർ നേതാക്കളെ കണ്ടതായും ഷാൾ അണിയിച്ചതായും ഒപ്പം നിന്നു ഫോട്ടോയെടുത്തതായും സിറ്റി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. കേരള പൊലീസ് അസോസിയേഷൻ സിറ്റി, റൂറൽ ജില്ലാ മുൻ ഭാരവാഹികളാണു നടപടിക്കിരയായ 5 പൊലീസുകാരും.