തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സോളാർ വിവാദം കത്തിപ്പടർന്ന വേളയിൽ അട്ടകുളങ്ങരയിലെ വനിതാ ജയിൽ ഏറെ ശ്രദ്ധാകേന്ദ്രമായിരുന്നു. സോളാർ വിവാദത്തിലെ നായിക സരിത എസ് നായരായിരുന്നു അന്ന് ഇവിടെ സെല്ലിൽ കിടന്നിരുന്നു. ഈ ജയിലിൽ ഇരുന്നാണ് സ്വപ്‌ന സുരേഷ് വിവാദമായ കത്തുകൾ എഴുതിയതും. പിന്നീട് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തതും ഈ കത്തുകളെ കുറിച്ചായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം സോളാറിന് സമാനമായ ആരോപണം പിണറായി സർക്കാർ നേരിടുമ്പോൾ മറ്റൊരു വിവാദതാരം ഈ ജയിലൽ കഴിയുന്നുണ്ട്. മറ്റാരുമല്ല, സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്‌ന സുരേഷാണ് ആ താരം.

കഴിഞ്ഞ ദിവസം എം ശിവശങ്കരനെ ഇഡി അറസ്റ്റു ചെയ്ത വിവരം സ്വപ്‌ന സുരേഷ് അറിഞ്ഞിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും കൂളായി നിൽക്കുകയാണ് സ്വപ്‌ന സുരേഷ്. പത്രം വായനയുമായി ജയിലിൽ കഴിഞ്ഞു കൂടുകയാണ് സ്വപ്‌ന സുരേഷ്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയിലിൽ കുടുതൽ സമയം ചെലഴിക്കുന്നത് വായനയുടെ ലോകത്താണ്. കോഫെപോസ തടവുകാരി ആയതിനാൽ കുറച്ചു കാലം സ്വപ്നക്ക് ഇവിടെ കഴിയേണ്ടി വരും. അക്കാര്യം സ്വപ്‌നക്കും വ്യക്തമായ ബോധ്യമുണ്ട്.

അതുകൊണ്ട് തന്നെ സമയം തള്ളി നീക്കാൻ വേണ്ടി പുസ്തക വായനയിൽ കഴിയുകയാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന കൂടുതലും വായിക്കുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്. ജയിൽ ലൈബ്രറിയിൽനിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റു തടവുകാരോടൊന്നു അധികമായി ഇടപെടാറില്ല. ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാർത്തയിലൂടെയാണ്.

ശിവശങ്കരൻ അറസ്റ്റിലായെന്ന വാർത്തയൊന്നും സ്വപ്‌നയുടെ ഭാവമാറ്റത്തിന് ഇടയാക്കിയിട്ടില്ല. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കർ അറസ്റ്റിലായ ദിവസം സ്വപ്ന കഴിഞ്ഞത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. അന്തേവാസികൾക്ക് നിശ്ചിതസമയം ടിവി കാണാൻ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല. കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേർക്കും കിടക്കയും സെല്ലിൽ ഫാനുമുണ്ട്. ജയിൽ ഭക്ഷണത്തോട് മടുപ്പില്ല. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തിൽ തടവുകാർ പ്രാർത്ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാർത്ഥിക്കുന്നുണ്ട്.

കൊച്ചിയിൽനിന്ന് ഇവിടേക്ക് എത്തിച്ചപ്പോൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. നേരിയ രക്തസമർദവും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജയിൽ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ മരുന്നുകളില്ല. ആഴ്ചയിലൊരിക്കൽ അഭിഭാഷകനെ കാണാൻ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാൽ പ്രത്യേകിച്ച് ജോലി നൽകിയിട്ടില്ല. കൂടുതൽ സമയവും സെല്ലിൽ ചെലവഴിക്കുകയാണ്.

നേരത്തെ കാക്കനാട് ജയിലിൽ വെച്ച് കഞ്ചവ് കേസ് പ്രതി ഷമീർ മർദ്ദനമേറ്റു മരിച്ചപ്പോൾ ജയിലിൽ പ്രതികരിച്ച് സ്വപ്‌ന സുരേഷായിരുന്നു. കാക്കനാട് ജയിലിൽ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ ജയിലിന് അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം ജയിൽ കാണാനെത്തിയ ജയിൽ അധികൃതരുടെ ബന്ധുക്കൾ അകത്തുകടന്നുവെന്നാണ് ഷമീറിന്റെ ഭാര്യ സുമയ്യ പറയുന്നത്.കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആയിരുന്നു ജയിൽ അധികൃതരുടെ ബന്ധുക്കളുടെ സന്ദർശനം. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെടുകയായിരുന്നു. ' ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.