തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ ഉന്നതൻ ഉണ്ടെന്ന നിലപാട് തുടർന്ന് സ്വപ്‌നാ സുരേഷ്. സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയിൽ വച്ചാണ് ബാഗിൽ തങ്ങൾക്കു പണം നൽകിയതെന്നും അതു യുഎഇ കോൺസുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നൽകിയെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. ഇതെല്ലാം കൽപ്പിത കഥകളാണെന്ന് സിപിഎം നിലപാട് എടുക്കുമ്പോഴാണ് വീണ്ടും വെളിപ്പെടുത്തലുകൾ എത്തുന്നത്. ഗസലിനോട് താൽപ്പര്യമുള്ള നേതാവെന്ന വിശേഷണവും ഉന്നതിന് ലഭിക്കുന്നുണ്ട്.

ഡോളർ കടത്തിൽ ഈ നേതാവിനു പങ്കുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. പേട്ടയിലെ ഒരു ഫ്‌ളാറ്റിൽ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നു സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്‌ളാറ്റിൽ സരിത്തിനെയും കൂട്ടി ചെല്ലുമ്പോൾ അദ്ദേഹം ഗസൽ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയിൽവച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏൽപിച്ചുവെന്നും കോൺസുലേറ്റിലെ ഉന്നതനു നൽകണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്. എന്നാൽ തെളിവു ശേഖരണത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.

പേട്ടയിലെ ഫ്‌ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണിത് ഉപയോഗിച്ചിരുന്നതെന്നു കസ്റ്റംസ് അന്വേഷിക്കുന്നു. തെളിവുതേടി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുമെന്നും മനോരമ പറയുന്നു. കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തുടങ്ങിയിട്ടുണ്ട്. മൊഴി ഇഡി പരിശോധിച്ചു. സ്വപ്നയും സരിത്തും 164ാം വകുപ്പു പ്രകാരം മജിസ്‌ട്രേട്ടിനു മുൻപാകെ നൽകിയ മൊഴിയുടെ പകർപ്പിന് അപേക്ഷ നൽകും. രഹസ്യമൊഴിയിൽ ഇതെല്ലാം ആവർത്തിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷണത്തിൽ നിർണ്ണായകമാകും.

റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യും. സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തുവെന്ന വാർത്തയും എത്തുകയാണ്. ദുബായിലെ ഭരണക്രമം പഠിക്കാൻ കോൺസുലേറ്റിന്റെ ചെലവിൽ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയിൽ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്കു ലഭിച്ചവെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇഡി എത്തുന്നത്.

അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ നീക്കം. സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ അടുത്ത ദിവസംതന്നെ കോടതി പരിഗണിച്ചേക്കും.

നിയമസഭാ സ്പീക്കറുടെ ഉൾപ്പെടെ പേരുകൾ ആരോപണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്. ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മന്ത്രിയുടെ രണ്ടു മക്കൾ അന്വേഷണപരിധിയിലാണെന്നും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് പോകുകയാണ്.

ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരവും കിട്ടിയെന്നാണ് റിപ്പോർട്ട്.. പൊലീസുമായി ബന്ധപ്പെട്ട വൻ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണെന്നും കേരള കൗമുദി പറയുന്നു. രണ്ടു പേർക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവർക്കായി കള്ളപ്പണ ഇടപാട് നടത്തിയതും ഇഡി പരിശോധിക്കും. മറ്റൊരു ഉന്നതൻ ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനാണ് ഒരുങ്ങിയത്.