കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികൾ സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ രഹസ്യമൊഴികളിൽ ആറ് പ്രമുഖർ ഉണ്ടെന്ന് റിപ്പോർട്ട്. മൊഴിയുടെ പകർപ്പ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കസ്റ്റംസ് ശേഖരിക്കുന്നതോടെ ഈ പ്രമുഖരുടെ പങ്കു സംബന്ധിച്ച അന്വേഷണം തുടങ്ങും. സ്വപ്നയ്ക്കും സരിത്തിനും പിന്നിൽ, രഹസ്യമൊഴി നൽകലിന് ചില തൽപ്പര കക്ഷികളുടെ ആസൂത്രണമുണ്ടായിരുന്നു. എന്നാൽ മൂന്നു ദിവസത്തെ മൊഴി രേഖപ്പെടുത്തൽ, ആസൂത്രകരുടെ കണക്കുകൂട്ടൽ തെറ്റിച്ചിട്ടുണ്ടെന്നാണ് ജന്മഭൂമി വാർത്ത.

അതിനിടെ, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട 'റിവേഴ്സ് ഹവാല' ഇടപാടിൽ യുഎഇയിലും അന്വേഷണത്തിന് അന്വേഷണ ഏജൻസികൾ നടപടി തുടങ്ങി. ഇതിന് വിദേശ യാത്രയ്ക്ക് മന്ത്രാലയങ്ങളുടെ അനുമതി തേടിയെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. സ്വപ്ന സുരേഷും സരിത്തും രഹസ്യമായി കോടതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് ഇക്കാര്യത്തിൽ താൽപര്യമായിരുന്നു. പ്രതികൾ കസ്റ്റഡിയിൽ നൽകുന്ന മൊഴികൾ എന്നതിനെക്കാൾ മജിസ്ട്രേറ്റിന് 164 ചട്ട പ്രകാരം നൽകുന്ന മൊഴിയെന്ന നിയമ സാധുത അന്വേഷണ ഏജൻസിക്കും ഇഷ്ടമായി. തുടർന്നായിരുന്നു മൊഴി രേഖപ്പെടുത്തൽ.

സ്വപ്നയും സരിത്തും നൽകിയ മൊഴികളിലെ പൊതുവായ വിവരങ്ങൾ കേസിൽ അന്വേഷണ ഏജൻസികൾക്ക് ഏറെ ഗുണകരമായേക്കുമെന്നാണ് ഏജൻസികളുടെ വിശ്വാസം. വിവിധ ഏജൻസികൾക്ക് നൽകിയ മൊഴികളിൽ ആറു പ്രമുഖരുടെ പങ്കും സഹായങ്ങളും സ്വപ്നയും സരിത്തും പറഞ്ഞിട്ടുണ്ട്. എം. ശിവശങ്കറിന്റെ ഇടപാടുകളിലെ പങ്കാളിത്തവും സഹായവും സംബന്ധിച്ച വെളിപ്പെടുത്തലുകൾ നിർണായകമാണ്.

സർക്കാരിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ആറു പേരുടെ പങ്ക് ഏജൻസിക്ക് മൊഴികളിൽനിന്ന് വ്യക്തമായിട്ടുണ്ട്. അവയുടെ ശരിവയ്ക്കലോ നിരാകരിക്കലോ ആണ് അന്വേഷണ ഏജൻസിയുടെ അടുത്ത ചുമതല. സ്വപ്നയുടെയും സരിത്തിന്റെയും 164 മൊഴികളുമായി വിശകലനം ചെയ്തുവേണം അന്വേഷണം തുടരാൻ.ഭരണഘടനാ പദവിയിലുള്ള ഒരാൾക്ക് സ്വർണക്കടത്ത്-കറൻസിക്കടത്ത് ഇടപാടിൽ ബന്ധമുള്ളതായി സ്വപ്നയുടെ മൊഴിയിൽ പറയുന്നതായി പ്രചാരണമുണ്ട്.

സ്വപ്നയും ചില പ്രമുഖരും ഉൾപ്പെടുന്ന, അവർ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ സ്വർണക്കടത്ത് വാർത്തകൾ പുറത്തുവന്ന കാലത്ത് പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള സൗഹാർദം സംബന്ധിച്ച വാർത്തകൾക്കു പുറകേ മുഖ്യമന്ത്രിയും സ്വപ്നയും യുഎഇ കോൺസൽ ജനറലും മാത്രം പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചും വാർത്ത വന്നിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുഎഇ കോൺസുലേറ്റ് സന്ദർശിച്ചതും മന്ത്രി കെ.ടി. ജലീൽ കോൺസുലേറ്റിന്റെ ഈന്തപ്പഴവും ദുരിതാശ്വാസക്കിറ്റും വിതരണം ചെയ്തതും ഖുറാൻ വരുത്തി വിതരണം ചെയ്തതും വാർത്തകളായി പ്രചരിച്ചു. ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പങ്ക് സ്വപ്ന ഏജൻസികളോട് മൊഴിയിൽ പറഞ്ഞിട്ടുള്ളതാണ്. രഹസ്യമൊഴികളിൽ സരിത്തും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നത്-ഇതാണ് ജന്മഭൂമി വാർത്ത.