സിഡ്നി: ഓസ്ട്രേലിയയിൽ സിഖ് യുവാവിന് നേരേ ആക്രമണം. ഇന്ത്യൻ വംശജർ തന്നെയാണ് സിഖ് യുവാവിനെ ആക്രമിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗത സിഖ് തലക്കെട്ടിന്റെ പേരിലാണ് യുവാവ് ക്രൂര മർദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഓസ്ട്രേലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. സിഡ്നി വെസ്റ്റിലെ ഹാരീസ് പാർക്കിൽ കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം.

കാറിലിരിക്കുന്ന സിഖുകാരനെ വടിയും, ബാറ്റും മറ്റുമായി ഒരു സംഘം ആക്രമിക്കുകയും കാറിന്റെ വിവിധ ഭാഗങ്ങൾ തല്ലിപൊളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ കാറിൽ നിന്നും ഈ സിഖുകാരൻ ഇറങ്ങിയോടുകയായിരുന്നു. എന്നാൽ അക്രമി സംഘം ഇയാളെ പിന്തുടർന്ന് വീണ്ടും അക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തന്നെ എല്ലാഭാഗത്ത് നിന്നും ഒന്നായി ആക്രമിക്കുകയായിരുന്നു, ആരാണെങ്കിലും ഇത്തരം സന്ദർഭത്തിൽ മരണം വരെ സംഭവിക്കാം - ആക്രമണത്തിന് ഇരയായ പേര് വെളിപ്പെടുത്താത്ത സിഖുകാരൻ 7ന്യൂസിനോട് വെളിപ്പെടുത്തി. കാറിന് കുറഞ്ഞത് 10,000 ഡോളറിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ഓസ്ട്രേലിയയിലെ 7 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

മുൻപും വംശീയ ആക്രമങ്ങൾ നടന്ന പ്രദേശമാണ് എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം പുതിയ സംഘർഷം പ്രദേശിക സിഖ് വിഭാഗവും, ഇന്ത്യൻ സർ‍ക്കാർ അനുകൂലികളും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണ് എന്ന റിപ്പോർട്ടും ഓസ്ട്രേലിയ മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. നേരത്തെയും പ്രദേശത്തെ രണ്ട് വിഭാഗത്തിലെയും പ്രമുഖരെ വിളിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു.

അതേ സമയം ഇന്ത്യൻ കമ്യൂണിറ്റിക്കുള്ളിലുള്ള ഈ ചേരിതിരിവ് വലിയ തോതിൽ ബാധിച്ചുവെന്നാണ് പടിഞ്ഞാറൻ സിഡ്നിയിലെ ലിറ്റിൽ ഇന്ത്യ പ്രദേശത്തെ ഭക്ഷണശാല ഉടമകൾ അടക്കം പറയുന്നത്. 'എല്ലാം സമാധനപരമായി തീരണം എന്നാണ് ആഗ്രഹം, തമ്മിൽ തല്ലരുത്. ഇന്ത്യക്കാരൻ ഇന്ത്യക്കാരനെ ഉപദ്രവിക്കുന്നതിന് തുല്യമാണിത് - ലിറ്റിൽ ഇന്ത്യ ഓസ്ട്രേലിയൻ അസോസിയേഷൻ ഭാരവാഹി കമാൽ സിങ് പറയുന്നു. ആക്രമണ സാഹചര്യങ്ങൾ നിരന്തരം വർദ്ധിക്കുകയാണ് എന്നാണ് പുതിയ ആക്രമണത്തിന്റെ പാശ്ചാത്തലത്തിൽ സിഖ് സംഘടന നേതാവ് അമർ സിങ് പ്രതികരിച്ചത്. ആരാധനാലയം പോലും ലക്ഷ്യം വയ്ക്കുന്ന സാഹചര്യം ഉണ്ടെന്നാണ് കുറച്ച് ആഴ്ചകൾക്ക് മുൻപ് ഗ്ലെൻവുഡിലെ സംഭവം സൂചിപ്പിച്ച് അമർ സിങ് പറയുന്നത്.

അതേ സമയം ന്യൂനപക്ഷമായാലും ഇത്തരം ആക്രമണ സാഹചര്യങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്നാണ് ന്യൂ സൗത്ത് വെയിൽ പൊലീസ് അസിസ്റ്റൻറ് കമ്മീഷ്ണർ പീറ്റർ തെർട്ട് ടെൽ പറയുന്നത്. അതേ സമയം ഹാരീസ് പാർക്കിലെ ആക്രമണത്തിൽ പങ്കെടുത്തവരെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.