കൊച്ചി: അഞ്ചു മക്കളിൽ കൂടുതലെങ്കിൽ പ്രസവച്ചെലവും കുട്ടിക്ക് സൗജന്യപഠനവും മറ്റും വാഗ്ദാനം ചെയ്ത പാലാ രൂപതയ്ക്ക് സീറോ മലബാർസഭാ സിനഡിന്റെ പിന്തുണ. പാലായിൽ പ്രഖ്യാപിച്ച പദ്ധതി എല്ലാ രൂപതകളിലും നടപ്പാക്കണമെന്നാണ് സഭയുടെ നിലപാടെന്ന് സിനഡ് കമ്മിഷൻ അറിയിച്ചു. പാലാ രൂപതയുടെ പദ്ധതി കാലത്തിന്റെ സ്പന്ദനങ്ങൾ പാലിക്കുന്നതാണെന്ന് സീറോ മലബാർ സിനഡിൽ കമ്മിഷൻ അംഗങ്ങളും മെത്രാന്മാരുമായ റെമിജിയോസ് ഇഞ്ചിയാനിയിൽ, ജോസ് പുളിക്കൽ എന്നിവർ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് കമ്മിഷൻ ചെയർമാൻ.

മൂന്നു കുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത നേരത്തെ വ്യക്തമായ സർക്കുലർ പുറത്തിറക്കിയിരുന്നു. അഞ്ചു കുട്ടികളുള്ളവർക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച രൂപത നാലാമത്തെ പ്രസവം മുതൽ ചികിത്സ സൗജന്യമാക്കി. നഴ്‌സിങ്, എൻജിനീയറിങ് കോഴ്‌സുകളിൽ കുട്ടികൾക്ക് ആനുകൂല്യത്തിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണനയും ലഭിക്കും.

കുടുംബവർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലർ പുറത്തിറക്കിയത്. ആറ് ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം. നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന ലഭിക്കും. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ നാലാമത്തെ പ്രസവം മുതൽ ചികിത്സ സൗജന്യമാണ്.

നാലാമത്തെ കുട്ടിക്ക് നഴ്‌സിങ് കോഴ്‌സിന് സൗജന്യമായി പഠിക്കാം. നാലാമത് മുതലുള്ള കുട്ടികൾക്ക് എൻജിനീയറിങ്, ഫുഡ് ടെക്‌നോളജി കോളേജുകളിൽ ട്യൂഷൻ ഫീ സൗജന്യമാക്കും. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണനയും രൂപത വാഗ്ദാനം ചെയുന്നു. അടുത്ത മാസം മുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം. കോവിഡിനെ തുടർന്ന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് പരിഗണിച്ചാണ് തീരുമാനം എന്നുമാണ് വിശദീകരണം.

ജനസംഖ്യാ നിയന്ത്രണത്തിന് സർക്കാർ ശ്രമിക്കുന്നതിനിടെ രൂപതയുടെ നടപടി വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. സംഭവം വിവാദമായപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സഭ ചെയ്തത്. പാലാ രൂപതയുടെ തീരുമാനം ക്രൈസ്തവ തത്വങ്ങൾ അനുസരിച്ച് എടുത്തതാണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രതികിരച്ചത്. നൂറുശതമാനവും ഞാൻ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിൽ ഞാൻ സർക്കുലർ ഇറക്കും. ഞാൻ പറഞ്ഞത് തന്നെയാണ്. അണുവിട അതിൽനിന്ന് ഞാൻ പിറകോട്ട് പോവില്ല. എന്റെ സ്റ്റാൻഡ് ആണിത്'- ജോസഫ് കല്ലറങ്ങാട്ട് വ്യക്താക്കിയിരുന്നു.