തിരുവനന്തപുരം: മൊട്ടേരിയിൽ ഇന്ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് സർദ്ദാർ വല്ലഭായി പട്ടേലിൽ നിന്ന് മാറ്റി നരേന്ദ്ര മോദിയുടേതാക്കി മാറ്റിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി പേരാണ് നീക്കത്തിനെ പ്രതികൂലിച്ച് സോഷ്യൽ മീഡിയയിലൂടെ അടക്കം രംഗത്തെത്തിയത്.

വിഷയത്തിൽ നരേന്ദ്ര മോദിയുടെ തീരുമാനത്തെ ഹിറ്റലറിനോട് ഉപമിച്ചിരിക്കുകയാണ് കെപിസിസി വൈസ്പ്രസിഡന്റ് കൂടിയായ ടി സിദ്ദീഖ്. ഹിറ്റലർ തന്റെ ഭരണകാലത്ത് സ്റ്റേഡിയത്തിന് പേര് നൽകിയത് പോലെയാണ് ഇപ്പോൾ മോദി തന്റെ പേര് സ്റ്റേഡിയത്തിന് നൽകിയതെന്ന് സിദ്ദീഖ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.ആത്മരതിയിൽ ആറാടുന്ന ഏകാധിപതിയാണ് നരേന്ദ്ര മോദിയെന്നും സിദ്ദീഖ് പോസ്റ്റിൽ കുറിച്ചു.


ടി സിദ്ദീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പിങ്ക് ബോൾ ടെസ്റ്റ് ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റൽ. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോദി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോദിയുടെ പേരു നൽകിയതിനെ കാണാൻ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നൽകി ആത്മരതിയിൽ ആറാടുന്നത് കാണുമ്പോൾ സഹതാപം മാത്രം.

അധികാരത്തിലിരിക്കെ ഹിറ്റ്ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നൽകിയിരുന്നു എന്നോർക്കണം. തെക്കുകിഴക്കൻ ജർമനിയിലെ ബാഡൻ-വുർടംബർഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തിൽ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. നിർമ്മിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോൾഫ് ഹിറ്റ്ലർ കാംപ്ഫ്പാൻ എന്ന പേര് നൽകുകയായിരുന്നു. കാംപ്ഫ്പാൻ എന്ന ജർമൻ വാക്കിന്റെ അർത്ഥം കളിസ്ഥലമെന്നാണ്.

ഇന്ത്യയുടെ പേരു മാറ്റി മോദിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി ഓപണിങ് ബാറ്റ്‌സ്മാനായി മോദി വന്നാലും നമ്മൾ കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാർസ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നത്..