കാബൂൾ: ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സംഗീത ഉപകരണങ്ങൾ ആയിരിക്കും. അങ്ങനെയുള്ള കലാകാരന്റെ ഹൃദയം തകർക്കുന്ന ശ്രമം എന്തായിരിക്കും. അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങൾ നശിപ്പിച്ചാൽ അതു തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

കലാകാരന്റെ മുന്നിൽ വെച്ച് അയാളുടെ സംഗീതോപകരണത്തിന് തീയിട്ട് താലിബാൻ. അഫ്ഗാനിലെ പക്ഷ്യ പ്രവിശ്യയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ അഫ്ഗാനി മാധ്യമപ്രവർത്തകനായ അബ്ദുൽഹഖ് ഒമേരി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യത്തിൽ തന്റെ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് മ്യുസിഷൻ കരയുന്നതും തോക്കേന്തിയ ഒരാൾ ഇയാളെ നോക്കി ചിരിക്കുന്നതും വ്യക്തമാണ്. ചിരിച്ചുകൊണ്ട് മറ്റൊരാൾ ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.

''ഈ കലാകാരൻ കരയുമ്പോഴും താലിബാൻ അയാളുടെ സംഗീതോപകരണം കത്തിക്കുകയാണ്. സസയ് അരൂബ് ജില്ലയിലെ പക്ഷ്യ പ്രവിശ്യയിലാണ് സംഭവം,'' ഒമേരി ട്വീറ്റിൽ പറയുന്നു. നേരത്തെ തന്നെ സംഗീതപരിപാടികൾക്ക് മേൽ താലിബാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

വാഹനങ്ങളിൽ മ്യൂസിക് വെക്കുന്നതും വിവാഹച്ചടങ്ങുകളിലെ തത്സമയ സംഗീത പരിപാടികളും താലിബാൻ നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് താലിബാൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.