കാണ്ഡഹാർ: ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്.മാധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടവിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ല. താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.

യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുമുണ്ട്. ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. താലിബാൻ വക്താവ് കൂട്ടിച്ചേർത്തു.

പുലിസ്റ്റർ ജേതാവായ ഡാനിഷ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ ഇന്ത്യയിലെ മൾട്ടിമീഡിയ തലവനായി പ്രവർത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി കാണ്ഡഹാറിൽ നിന്നാണ് ഡാനിഷ് റിപ്പോർട്ട് ചെയ്തിരുന്നത്. താൻ സഞ്ചരിച്ചിരുന്ന കാർ താലിബാൻ ആക്രമിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആർസി) കൈമാറിയതായാണ് റിപ്പോർട്ടുകൾ. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഡാനിഷിനോടൊപ്പം മുതിർന്ന അഫ്ഗാൻ സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.