കാബൂൾ: ഇന്ത്യയുമായി വ്യാപാര ബന്ധം അവസാനിപ്പിച്ചെന്ന വാർത്തകൾ താലിബാൻ തള്ളി. ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.

എല്ലാ ലോക രാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപാര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്- സബീഹുള്ള ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം. പാക്കിസ്ഥാൻ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാൻ നിർത്തിയതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ. അജയ് സഹായിയെ ഉദ്ധരിച്ച് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇരു രാജ്യങ്ങൾക്കുമിടയിൽ ദശലക്ഷകണക്കിന് ഡോളറിന്റെ വ്യാപാരമാണ് ഓരോ വർഷവും നടക്കുന്നത്. ഈ വർഷം ഇതുവരെ മാത്രം 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയുമാണ് ഇന്ത്യ അഫ്ഗാനിലേക്ക് നടത്തിയത്.

ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി അയയ്ക്കുന്നത്. അതേസമയം ഡ്രൈ ഫ്രൂട്ട്‌സ്, ഉള്ളി എന്നിവയാണ് അഫ്ഗാൻ പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം പാക്കിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. .

അതേസമയം ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചാൽ അത് നിരവധി ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടിയായി മാറുമായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിരവധി കമ്പനികൾ വൻ നിക്ഷേപം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധം തുടരുന്നതിനിടെയാണ് താലിബാൻ അവിടുത്തെ ഭരണം പിടിച്ചെടുത്തത്. ഇത് അവിടെ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.