ചെന്നൈ: തമിഴ് നടൻ ഫ്‌ളോറന്റ് പെരേര കോവിഡ് ബാധിച്ച് മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. ഫ്‌ളോറന്റ് പെരേര തമിഴിൽ അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. തലപതി വിജയുടെ പുതിയ ഗീതൈ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് പ്രഭു സോളമന്റെ കയാൽ, കുംകി, എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുമുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തിൽ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു.