ചെന്നൈ: തിരഞ്ഞെടുപ്പിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദിസൂചകമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ വാഗ്ദാനങ്ങൾ നിറവേറ്റി തുടങ്ങി. കോവിഡ് കാല ദുരിതാശ്വാസമായി 2000 രൂപ പ്രഖ്യാപിച്ചു.സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവ് സർക്കാർ വഹിക്കും. സർക്കാർ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലാണ് സൗജന്യ ചികിത്സ അനുവദിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളാണ് ഉടനടി പ്രഖ്യാപിച്ചത്.

കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാരെ സഹായിക്കാനും അവരുടെ ഉപജീവനത്തിനായി സഹായിക്കാനും റേഷൻ കാർഡ് ഉടമകൾക്ക് 4,000 രൂപ വീതം നൽകാമെന്ന പാർട്ടിയുടെ വാഗ്ദാനമാണ് മറ്റൊന്ന്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2,07,67,000 റേഷൻ കാർഡ് ഉടമകൾക്ക് മെയ് മാസത്തിൽതന്നെ ആദ്യ ഗഡുവായ 2,000 രൂപ നൽകാനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പുവച്ചത്. ഇതിനായി 4,153.69 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

മെയ് 16 മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കാരിന്റെ നേതൃത്വത്തിലുള്ള ആവിൻ പാലിന്റെ വില 3 രൂപ കുറച്ചുകൊണ്ട് മറ്റൊരു ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു. ശനിയാഴ്ച മുതൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നടത്തുന്ന എല്ലാ സാധാരണ ഫെയർ സിറ്റി ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി 1,200 കോടി ഡോളർ സബ്സിഡിയായി സർക്കാർ അനുവദിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് ഡിഎംകെ അധ്യക്ഷന് ജനങ്ങളിൽനിന്ന് ലഭിച്ച പരാതികൾ നൂറുദിവസത്തിനുള്ളിൽ പരിഹരിക്കും. നിങ്ങളുടെ മണ്ഡലത്തിലെ മുഖ്യമന്ത്രി എന്ന പദ്ധതി പ്രകാരമായിരിക്കും പരാതികൾ പരിഹരിക്കുക. ഇതിന് നേതൃത്വം വഹിക്കാൻ ഐഎഎസ് ഓഫിസറെ ചുമതലപ്പെടുത്തി. താൻ ചുമതലയേറ്റ് 100 ദിവസത്തിനുള്ളിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയിരുന്നു.