ചെന്നൈ: പന്തയം വയ്ക്കുന്ന ഓൺലൈൻ ഗെയിമുകൾ തമിഴ്‌നാട് സർക്കാർ നിരോധിച്ചു. ഗെയിം കളിച്ച് പണം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരം ​ഗെയിമുകൾ നിരോധിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓൺ ലൈൻ ബെറ്റിങ് ഗെയിമുകളിൽ ഏർപ്പെട്ടാൽ പിഴയും രണ്ടുവർഷം വരെ ജയിൽ ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയിൽ ഓൺലൈൻ ചൂതാട്ടങ്ങൾക്ക് നിയമപരമായ പിന്തുണ ഇല്ല. എന്നാൽ ചില പ്രദേശങ്ങളിൽ ചൂതാട്ടം കൂടുതലായി നടക്കുന്നു.

ഓൺ ലൈൻ ബെറ്റിങ് ഗെയിമുകൾക്കെതിരേ നടപടിയെടുക്കുമെന്ന് രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി കെ. പളനി സാമി പ്രഖ്യാപിച്ചിരുന്നതാണ്. അടുത്തിടെ ആന്ധ്രപ്രദേശ് ഇത്തരം ഗെയിമുകൾ നിരോധിച്ചിരുന്നു. ഇതേ നടപടി പുതുച്ചേരി സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺ ലൈൻ ഗെയിമുകളെക്കുറിച്ചുള്ള പരാതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേട്ടുകൊണ്ടിരിക്കുകയാണ്.

ഈ മാസം കോയമ്പത്തൂരിൽ മൂന്നു പേർ ആത്മഹത്യ ചെയ്തത് ഓൺ ലൈൻ ബെറ്റിങ് ഗെയിമുകളിൽ വൻതോതിൽ പണം നഷ്ടമായതു കൊണ്ടാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി യുവാക്കളാണ് ഈ ഗെയിമുകളിലൂടെ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.